തിരുവനന്തപുരം: ധീരജ് വധക്കേസില്‍ അറസ്റ്റിലായ 5 പേര്‍ക്ക് കേസുമായി ഒരു ബന്ധവുമില്ലെന്നാണ് കെ സുധാകരന്റെ വാദം. നിഖില്‍ പൈലി കുത്തിയത് ആരും കണ്ടിട്ടില്ല എന്നും സുധാകരന്‍ പറഞ്ഞു. കുത്തിയത് ആരും കണ്ടിട്ടില്ല. എല്ലാ നിയമസഹായവും പ്രതികൾക്ക് നൽകുമെന്നും സുധാകരൻ വാർത്താ സമ്മേളനത്തിൽ നിലപാട് വ്യക്‌തമാക്കി.
എസ്.എഫ്.ഐ പ്രവര്‍ത്തകനായ ധീരജിന്റെ മരണത്തില്‍ ദു:ഖിച്ചില്ലെന്ന് പറയുന്നത് ക്രൂരമാണെന്നും തന്റെ മനസ് കല്ലല്ലെന്നും അദ്ദേഹം വ്യക്തമാക്കി.ധീരജിന്റേത് കോണ്‍ഗ്രസ് കുടുംബമാണ്. ആ കുടുംബത്തെ തള്ളിപ്പറയില്ല. ആ വീട്ടില്‍ പോകണമെന്നുണ്ട്. പക്ഷെ സാധിക്കില്ല. താന്‍ അവിടെ പോയാല്‍ അതിന്റെ ദുരന്തം അനുഭവിക്കേണ്ടി വരിക ധീരജിന്റെ കുടുംബമാണെന്ന് കെ സുധാകരന്‍ പറഞ്ഞു.
ഒരു ജീവനുള്ള ജന്തു അതിനെ കൊല്ലാന്‍ വരുമ്പോള്‍ പ്രതികരിക്കും. ആ പ്രതികരണമാണ് പരമാവധി വന്നെങ്കില്‍ പൈലിയുടെ ഭാഗത്തുനിന്നുണ്ടായതെന്നും സുധാകരന്‍ ന്യായീകരിച്ചു.കുത്തിയത് ആരെന്ന് പോലീസ് കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട സുധാകരൻ നിഖിലിനെ തള്ളിപ്പറയില്ലെന്നും പറഞ്ഞു. ചന്ദ്രശേഖരൻ കേസിലെ പ്രതികൾ സുഖിക്കുകയല്ലേയെന്നും സുധാകരൻ കൂട്ടിച്ചേർത്തു.