കൊച്ചി: മോൺസൺ മാവുങ്കൽ പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും. കളമശ്ശേരി ക്രൈം ബ്രാഞ്ച് ഓഫീസിൽ രാവിലെ പതിനൊന്നു മണിയോടെയാണ് സുധാകരന് ഹാജരാകാൻ നിർദ്ദേശം നൽകിയത്. പ്രത്യേകം തയ്യാറാക്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിലായിരിക്കും ചോദ്യം ചെയ്യൽ. പരാതിക്കാർ നൽകിയ തെളിവുകൾ, മോൺസന്റെയും ജീവനക്കാരുടെയും മൊഴി എന്നിവയാണ് കെ സുധാകരനെതിരെ ക്രൈംബ്രാഞ്ചിന്റെ പക്കലുള്ള തെളിവുകൾ.
മോന്‍സണ്‍ മാവുങ്കലിന് പണം നല്‍കാനായി അദ്ദേഹത്തിന്റെ വീട്ടിലെത്തിയപ്പോള്‍ കെ. സുധാകരനും ഒപ്പം ഉണ്ടായിരുന്നുവെന്നാണ് പരാതിക്കാര്‍ പറയുന്നത്. അതിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന് എതിരായി ഉയര്‍ന്ന് വന്നിട്ടുള്ള എല്ലാ ആരോപണങ്ങളും അന്വേഷിക്കുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരേണ്ടതുണ്ട് എന്നുമാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറയുന്നത്. സുധാകരന്റെ സാന്നിധ്യത്തിലാണ് പരാതിക്കാരനായ അനൂപ് 25 ലക്ഷം രൂപ മോന്‍സന്‍ മാവുങ്കലിന് കൈമാറിയത്. അതുകൊണ്ട് തന്നെ സുധാകരനെ ചോദ്യം ചെയ്താലേ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരൂ എന്ന നിലപാടിലാണ് ക്രൈംബ്രാഞ്ച്.