Wednesday, January 7, 2026

കോണ്‍ഗ്രസ് എംപിമാര്‍ പ്രതിഷധം നടത്തിയത് വാര്‍ത്ത സൃഷ്ടിക്കാന്‍ വേണ്ടി മാത്രം, ഗേറ്റ് ചാടിക്കടന്ന് കേരളത്തില്‍ കാണിക്കുന്നത് പോലെയൊന്നും പാര്‍ലമെന്റില്‍ നടക്കില്ല; ഡല്‍ഹി പോലിസ് കൈയേറ്റത്തെ ന്യായീകരിച്ച്‌ കെ സുരേന്ദ്രന്‍

ദില്ലി: സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ പാര്‍ലമെന്റിന് മുന്നില്‍ പ്രതിഷേധിച്ച യുഡിഎഫ് എംപിമാരെ കൈയേറ്റം ചെയ്ത ഡല്‍ഹി പോലിസ് നടപടിയെ ന്യായീകരിച്ച്‌ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. വാര്‍ത്ത സൃഷ്ടിക്കാന്‍ വേണ്ടി മാത്രമാണ് കോണ്‍ഗ്രസ് എംപിമാര്‍ പ്രതിഷധം നടത്തിയതെന്നാണ് സുരേന്ദ്രൻ പറഞ്ഞത്. ഡല്‍ഹി പോലിസിന് പ്രതിഷേധത്തെ കുറിച്ചോ കെ റെയിലിനെ കുറിച്ചോ അറിയില്ല,സുരക്ഷാ മേഖലയില്‍ പ്രകടനം നടത്തിയതിനാലാണ് പോലിസ് നടപടി സ്വീകരിച്ചതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

‘സാധാരണയായി പാര്‍ലമെന്റില്‍ അതീവ സുരക്ഷാ മേഖലയില്‍ പ്രകടനം അനുവദിക്കില്ല. അത്തരത്തിലൊരു രീതിയെക്കുറിച്ചും കേട്ടിട്ടില്ല.ഗേറ്റ് ചാടിക്കടന്ന് കേരളത്തില്‍ കാണിക്കുന്നത് പോലെയൊന്നും പാര്‍ലമെന്റില്‍ നടക്കില്ല’.എംപിമാരുടെ വിവരക്കേടാണ് ഇതിലൂടെ തെളിഞ്ഞതെന്നും കെ സുരേന്ദ്രന്‍ വ്യക്തമാക്കി.

കേരളത്തിന് ആവശ്യമില്ലാത്ത പദ്ധതിയാണ് കെ റെയില്‍. കേരളത്തിന്റെ പരിസ്ഥിതിയെ നശിപ്പിക്കുന്നതും സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ ബാധിക്കുന്നതുമായ പദ്ധതിയാണ് കെ റെയില്‍. വലിയ അഴിമതി ലക്ഷ്യം വച്ചുകൊണ്ടാണ് പിണറായി വിജയന്‍ പദ്ധതിയുമായി മുന്നോട്ട് പോകുന്നത് എന്നും സുരേന്ദ്രന്‍ പറഞ്ഞു.

പാർലമെന്റിനു മുന്നിൽ പ്രതിഷേധിച്ച കേരളത്തിലെ യു.ഡി.എഫ് എം.പിമാർക്കായിരുന്നു പൊലീസ് മർദ്ദനം. എം.പിമാരായ ഹൈബി ഈഡൻ, രമ്യ ഹരിദാസ്, ടിഎൻ പ്രതാപൻ ഉൾപ്പെടെ നിരവധി എംപിമാരാണ് പാര്ലമെന്റിനു മുന്നിൽ പ്രതിഷേധിച്ചത്.

ദില്ലി പോലീസ് ഉദ്യോഗസ്ഥൻ ഹൈബിയുടെ മുഖത്തടിച്ചു. ടിഎൻ പ്രതാപനെ പോലീസ് പിടിച്ചു തള്ളി. രമ്യ ഹരിദാസ് എംപിക്ക് നേരെയും കയ്യേറ്റമുണ്ടായി. കെ മുരളീധരൻ എംപിയെയും പോലീസ് പിടിച്ചു തള്ളി. രമ്യ ഹരിദാസ് എംപിയെ ദില്ലി പോലീസിലെ പുരുഷൻമാർ മ‍ർദ്ദിച്ചുവെന്നാണ് പരാതി.

Related Articles

Latest Articles