ദില്ലി: കേരളത്തിൽ ആളിപ്പടരുന്ന പ്രതിഷേധങ്ങൾക്കിടയിൽ കെ റെയിൽ പദ്ധതിയ്ക്കെതിരെ പാർലമെന്റിനു മുന്നിൽ പ്രതിഷേധിച്ച (Congress Protest In Parliament) കേരളത്തിലെ യു.ഡി.എഫ് എം.പിമാർക്ക് പോലീസ് മർദ്ദനം. ദില്ലിയിലാണ് സംഭവം. എം.പിമാരായ ഹൈബി ഈഡൻ, രമ്യ ഹരിദാസ്, ടിഎൻ പ്രതാപൻ ഉൾപ്പെടെ നിരവധി എംപിമാരാണ് പാര്ലമെന്റിനു മുന്നിൽ പ്രതിഷേധിച്ചത്.
ദില്ലി പോലീസ് ഉദ്യോഗസ്ഥൻ ഹൈബിയുടെ മുഖത്തടിച്ചു. ടിഎൻ പ്രതാപനെ പോലീസ് പിടിച്ചു തള്ളി. രമ്യ ഹരിദാസ് എംപിക്ക് നേരെയും കയ്യേറ്റമുണ്ടായി. കെ മുരളീധരൻ എംപിയെയും പോലീസ് പിടിച്ചു തള്ളി. രമ്യ ഹരിദാസ് എംപിയെ ദില്ലി പോലീസിലെ പുരുഷൻമാർ മർദ്ദിച്ചുവെന്നാണ് പരാതി.
അതേസമയം കെ റെയിൽ സിൽവർ ലൈൻ പദ്ധതിയിൽ ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് ഹൈബി ഈഡനും ആന്റോ ആന്റണിയും നോട്ടീസ് നൽകിയിരുന്നു. സിൽവർ ലൈൻ പദ്ധതിക്കെതിരായ ജനകീയ പ്രക്ഷോഭങ്ങളെ കേരളത്തിലെ എൽഡിഎഫ് സർക്കാർ പോലീസിനെ ഉപയോഗിച്ച് മർദിച്ച് ഒതുക്കുന്നുവെന്നായിരുന്നു ഹൈബി ഈഡന്റെ നോട്ടീസിലെ പ്രധാന വാദം.
സിൽവർ ലൈൻ പദ്ധതിക്കെതിരായ ജനകീയ പ്രക്ഷോഭങ്ങളെ കേരളത്തിലെ എൽഡിഎഫ് സർക്കാർ പോലീസിനെ ഉപയോഗിച്ച് എതിർക്കുകയാണെന്നും സ്ത്രീകളും കുട്ടികളടക്കമുള്ളവരെ അതിക്രൂരമായിട്ടാണ് പോലീസ് നേരിടുന്നതെന്നും ഹൈബി കൂട്ടിച്ചേർത്തിരുന്നു.