തിരുവനന്തപുരം: കെ റെയിലിനെതിരെ സംസ്ഥാന വ്യാപക സമരത്തിന് ഒരുങ്ങി യുഡിഎഫ്. കെ റയിലിന്‍റെ നിശ്ചിത പാതകടന്ന് പോകുന്ന സ്ഥലങ്ങളിലും സമരം നടത്തും. കെ റെയിൽ നടപ്പാക്കുന്ന അർധ അതിവേഗ പാതയായ സിൽവർലൈൻ പദ്ധതി ജനവിരുദ്ധമാണെന്നും പദ്ധതിയെ എതിർക്കുമെന്നും പ്രതിപക്ഷനേതാവ് വി ഡി സതീശൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. അട്ടപ്പാടിയിലെ ശിശുമരണത്തിനെതിരെയും സംസ്ഥാന പ്രക്ഷോഭത്തിന് യുഡിഎഫ് തീരുമാനിച്ചു.
ആഭ്യന്തര വകുപ്പിന്റെ വീഴ്ചകളും സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ടുള്ള പരാതികളും തിരുവനന്തപുരത്ത് ചേര്‍ന്ന മുന്നണി യോഗത്തില്‍ ചര്‍ച ചെയ്‌തു. അട്ടപ്പാടിയിലെ നവജാതശിശു മരണത്തിലും സമരം നടത്തും. ഡിസംബര്‍ ആറിന് യുഡിഎഫ് നേതാക്കള്‍ അട്ടപ്പാടി സന്ദര്‍ശിക്കും. അതേസമയം സര്‍ക്കാരിനെതിരായ സമരങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി പ്രതിപക്ഷ നേതാവിന്‍റെ വസതിയിൽ ചേര്‍ന്ന യുഡിഎഫ് യോഗത്തില്‍ മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പങ്കെടുത്തില്ല. തിരുവനന്തപുരത്ത് ഉണ്ടായിട്ടും യോഗത്തില്‍ നിന്ന് ഇവര്‍ വിട്ട് നില്‍ക്കുകയായിരുന്നു.