കൊച്ചി : കളമശ്ശേരി സ്ഫോടനക്കേസ് പ്രതി ഡൊമിനിക് മാർട്ടിനെ റിമാൻഡിൽ . എറണാകുളം ജില്ലാ സെഷൻസ് കോടതിയാണ് ഇയാളെ റിമാർഡ് ചെയ്തത്. അടുത്തമാസം 29 വരെയാണ് റിമാൻഡ്. പ്രതിയെ കാക്കനാട് ജില്ലാ ജയിലിലേക്കു മാറ്റും. അതേ സമയം അഭിഭാഷകന്റെ സഹായം വേണ്ടെന്നും തനിക്ക് വേണ്ടി താൻ തന്നെ വാദിക്കുമെന്നും പോലീസിനെതിരെ പരാതി ഇല്ലെന്നും ഡൊമിനിക് മാർട്ടിൻ കോടതിയെ അറിയിച്ചു. അഭിഭാഷകന്റെ സേവനം വേണ്ടെന്ന ഇയാളുടെ ആവശ്യം കോടതി അംഗീകരിച്ചു. തിരിച്ചറിയൽ പരേഡിനു ശേഷം പ്രതിക്കായി പോലീസ് കസ്റ്റഡി അപേക്ഷ സമർപ്പിക്കും.
ഇന്നു അത്താണിയിലുള്ള മാർട്ടിന്റെ ഫ്ലാറ്റിലും സ്ഫോടനം നടന്ന സംറ ഇന്റർനാഷനൽ കൺവെൻഷൻ സെന്ററിലും ഇയാളെ എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു.
ഞായറാഴ്ച കളമശ്ശേരിയിലെ കൺവൻഷൻ സെന്ററിൽ നടന്ന യഹോവ സാക്ഷ്യത്തിനിടെ ഉണ്ടായ സ്ഫോടനങ്ങളിൽ 3 പേരാണ് മരിച്ചത്. പെരുമ്പാവൂർ കുറുപ്പുംപടി ഇരിങ്ങോൾ വട്ടോളിപ്പടി പരേതനായ പുളിക്കൽ പൗലോസിന്റെ ഭാര്യ ലെയോണ(55), തൊടുപുഴ കാളിയാർ കുളത്തിങ്കൽ വീട്ടിൽ കുമാരി പുഷ്പൻ (53), മലയാറ്റൂർ കടുവൻകുഴി വീട്ടിൽ പ്രദീപന്റെ മകൾ ലിബിന (12) എന്നിവരാണു മരിച്ചത്. 52 പേർക്കു പരിക്കേൽക്കുകയും ചെയ്തു.
സ്ഫോടനം പ്രതി ഡൊമിനിക് മാർട്ടിൻ ഒറ്റയ്ക്ക് ആസൂത്രണം ചെയ്തു നടപ്പാക്കിയതാണെന്നു പൊലീസ് സ്ഥിരീകരിച്ചിരുന്നു. ഇയാള്‍ക്കെതിരെ യുഎപിഎ. അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയത്. കൂടാതെ കൊലപാതകം, വധശ്രമം, സ്‌ഫോടകവസ്തും ഉപയോഗിച്ചുള്ള ആക്രമണം തുടങ്ങിയ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്.