കൊച്ചി: കളമശ്ശേരി സ്ഫോടനത്തില്‍ മരണം അഞ്ചായി. സ്ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റു ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒരു സ്ത്രീ കൂടി ഇന്നലെ രാത്രി മരിച്ചു മലയാറ്റൂര്‍ കടുവന്‍കുഴി വീട്ടില്‍ പ്രദീപിന്റെ ഭാര്യ റീന (സാലി-45) ആണ് മരിച്ചത്. ഇവരുടെ മകൾ 12 വയസുകാരി ലിബിനയും സ്‌ഫോടനത്തിൽ മരിച്ചിരുന്നു. ചികിത്സയിലുള്ള മകന്‍ പ്രവീണ്‍ അപകടനില തരണംചെയ്തിട്ടില്ല. മറ്റൊരു മകന്‍ രാഹുലിനും പൊള്ളലേറ്റിരുന്നെങ്കിലും ഗുരുതരമല്ല. സ്‌ഫോടനത്തിൽ പരിക്കേറ്റ 17 പേർ നിലവിൽ ചികിത്സയിൽ തുടരുകയാണ്. എട്ടുപേർ ഐസിയുവിലും ഒമ്പതുപേർ വാർഡുകളിലുമാണ് ചികിത്സയിലുള്ളത്.
ഒക്ടോബര്‍ 29-ന് രാവിലെ ഒന്‍പതരയോടെയാണ് കളമശ്ശേരിയിൽ യഹോവയുടെ സാക്ഷികളുടെ വാർഷിക കൺവെൻഷൻ നടക്കുകയായിരുന്ന സാമ്ര ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലെ ഹാളില്‍ സ്ഫോടനമുണ്ടായത്. സ്ഫോടനം നടക്കവേ രണ്ടായിരത്തിലധികം പേര്‍ ഹാളിലുണ്ടായിരുന്നു. അതെ സമയം സ്ഫോടനത്തിന്റെ നിർണ്ണായക തെളിവുകൾ ഇന്നലെ പോലീസ് കണ്ടെടുത്തിരുന്നു. സ്ഫോടനത്തിനുപയോഗിച്ച 4 റിമോട്ടുകളാണ് ഇന്നലെ നടത്തിയ തെളിവെടുപ്പിനിടെ കണ്ടെത്തിയത്. പ്രതി ഡൊമിനിക് മാർട്ടിൻ പോലീസ് സ്റ്റേഷനിൽ കീഴടങ്ങാൻ വന്ന വാഹനത്തിൽ സൂക്ഷിച്ച നിലയിലായിരുന്നു റിമോട്ടുകൾ കണ്ടെത്തിയത്.