കൊച്ചി : കളമശ്ശേരിയിലെ കൺവൻഷൻ സെന്ററിൽ നടന്ന യഹോവ സാക്ഷ്യത്തിനിടിടെ സ്ഫോടനം നടത്തിയ ഡൊമിനിക് മാർട്ടിൻ വിദേശത്ത് ജോലി ചെയ്യുമ്പോൾതന്നെ ബോംബ് നിർമാണത്തെക്കുറിച്ച് പഠനം നടത്തിയിരുന്നതായി കണ്ടെത്തി. ബോംബ് നിർമാണത്തെക്കുറിച്ച് പഠിക്കാൻ അമ്പതിലധികം തവണയാണ് ഇയാൾ ഇന്റർനെറ്റിൽ പരതിയതെന്നാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ‘യഹോവയുടെ സാക്ഷികൾ’ സഭാവിഭാഗത്തോട് ഇയാൾക്ക് പ്രതികാര മനോഭാവമുണ്ടായിരുന്നതായി വിവരമുണ്ടെങ്കിലും സ്‌ഫോടനത്തിന് പിന്നിൽ വിശ്വാസപരമായ എതിർപ്പാണോ വ്യക്തിപരമായ വിദ്വേഷം ഉണ്ടോ എന്ന കാര്യം പരിശോധിച്ച് വരികയാണ്.
പ്രതി താൻ കൃത്യം നിർവഹിച്ചത് ഒറ്റയ്ക്കാണ് എന്നാണ് ആവർത്തിച്ചാവർത്തിച്ച് പറയുന്നതെങ്കിലും പുറത്തുനിന്നുള്ള സഹായം ലഭിച്ചിട്ടുണ്ടോ എന്ന കാര്യം പോലീസും കേന്ദ്ര ഏജൻസികളും പരിശോധിച്ച് വരികയാണ്. സാധനങ്ങൾ വാങ്ങിയതിന്റെ ബില്ലുകളും മറ്റ് ഡിജിറ്റൽ തെളിവുകളും ഹാജരാക്കി തന്റെ വാദത്തെ ന്യായീകരിക്കാനുള്ള ശ്രമങ്ങളും ഇയാൾ നടത്തുകയാണ്. വിദേശത്തായിരുന്നപ്പോൾ സ്ഫോടകവസ്തുക്കൾ കൈകാര്യം ചെയ്യുന്നവരിൽനിന്ന് ഇയാൾ വിവരങ്ങൾ തേടിയിരുന്നു. യഹോവ സാക്ഷികളുടെ യോഗത്തിന്റെ വിശദാംശങ്ങൾ മനസ്സിലാക്കി വിദേശത്ത് വച്ച് പദ്ധതി തയാറാക്കിയാണ് ഇയാൾ നാട്ടിലേക്ക് വിമാനം കയറുന്നത്. ബോംബ് നിർമിക്കുന്നതിന് ആവശ്യമായ ഘടകങ്ങൾ കൊച്ചിയിലെ വിവിധ സ്ഥലങ്ങളിൽ നിന്നും പല പമ്പുകളിൽ നിന്നായി പെട്രോളും വാങ്ങി. ബോംബ് നിർമാണത്തിനാവശ്യമായ കരിമരുന്ന് ഗുണ്ടകളും മറ്റും വാങ്ങി അതിൽ നിന്നാണ് വേർതിരിച്ചെടുത്തത്. പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞാണ് സ്ഫോടക വസ്തു ഹാളിനുള്ളിലേക്ക് കയറ്റിയത്.
പ്രാദേശികമായി ലഭ്യമായ നിർമ്മാണവസ്തുക്കൾ ഉപയോഗിച്ചതിനാലാണ് സ്ഫോടന തീവ്രത കുറഞ്ഞത്. മാർട്ടിജിൻ ഉപയോഗിച്ച ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ് (ഐഇഡി) സ്ഫോടന രീതി തീവ്രവാദ സംഘങ്ങളും കലാപകാരികളും മാവോയിസ്റ്റ് സംഘങ്ങളും ഉപയോഗിക്കുന്നതാണ്. അതിനാൽ തന്നെ ഇത്തരം ഗ്രൂപ്പുകളുമായി ഇയാൾക്ക് ബന്ധമുണ്ടോ എന്ന കാര്യം അന്വേഷിച്ചു വരികയാണ്.