തിരുവനന്തപുരം: സിനിമ-സീരിയല്‍ നടി രഞ്ജുഷ മേനോനെ ശ്രീകാര്യത്തെ ഫ്‌ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണത്തിനൊരുങ്ങുന്നു. കുടുംബപ്രശ്‌നങ്ങളടക്കം പോലീസ് അന്വേഷണ ഭാഗമായിപരിശോധിക്കും. ഇന്ന് രാവിലെയാണ് രഞ്ജുഷ മേനോനെ തൂങ്ങി മരിച്ചനിലയില്‍ കണ്ടത്.
രാവിലെ താന്‍ ഷൂട്ടിങ്ങിനായി ഫ്‌ളാറ്റില്‍നിന്ന് പോയെന്നും തുടര്‍ന്ന് രഞ്ജുഷയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ കിട്ടിയില്ലെന്നുമാണ് മനോജിന്റെ മൊഴി. ഇതോടെ ഫ്‌ളാറ്റില്‍ തിരികെ എത്തിയപ്പോളാണ് കിടപ്പുമുറിയിലെ സീലിങ്ഫാനില്‍ രഞ്ജുഷയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഉടന്‍തന്നെ കുരുക്കഴിച്ചെങ്കിലും മരണം സംഭവിച്ചിരുന്നതായും മനോജ് പോലീസിനോട് പറഞ്ഞിട്ടുണ്ട്.
അതിനിടെ, രണ്ടുദിവസം മുന്‍പ് രഞ്ജുഷയ്ക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നതായി സഹപ്രവര്‍ത്തകരും വെളിപ്പെടുത്തി. രണ്ടുദിവസം മുന്‍പ് ശ്വാസംമുട്ടലും മറ്റും അനുഭവപ്പെട്ടിരുന്നതായും ആശുപത്രിയില്‍ പോയിരുന്നതായും സീരിയല്‍ സംവിധായകനായ സുനില്‍ ദേവിയോട് പറഞ്ഞു.
നൃത്തം ഏറെ ഇഷ്ടപ്പെട്ടിരുന്ന രഞ്ജുഷ. ഭരതനാട്യത്തിൽ ബിരുദം നേടിയിരുന്നു. ക്ലാസിക്കൽ ഡാൻസുകളോടാണ് തനിക്ക് കൂടുതൽ പ്രിയമെന്ന് പല അഭിമുഖങ്ങളിലും രഞ്ജുഷ തുറന്നു പറഞ്ഞിരുന്നു. ടെലിവിഷൻ പരിപാടിയുടെ അവതാരകയായിട്ടാണ് രഞ്ജുഷ ആദ്യമായി ക്യാമറയുടെ മുന്നിലേക്ക് എത്തുന്നത്. ക്ലാസ്മേറ്റ്‌സ് എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി സിനിമയിൽ അഭിനയിക്കുന്നത്.
സ്ത്രീ എന്ന സീരിയലിലൂടെയായിരുന്നു രഞ്ജുഷ മേനോന്റെ ടെലിവിഷന്‍ അരങ്ങേറ്റം. വരന്‍ ഡോക്ടറാണ്, ആനന്ദരാഗം തുടങ്ങിയ ഒട്ടേറെ സീരിയലുകളില്‍ അഭിനയിച്ചു. സിറ്റി ഓഫ് ഗോഡ്, മേരിക്കുണ്ടൊരു കുഞ്ഞാട് തുടങ്ങിയ സിനിമകളിലും വേഷമിട്ടിട്ടുണ്ട്.