തിരുവനന്തപുരം: ലോകായുക്ത ഭേദഗതിയെ ഇപ്പോഴും എതിര്‍ക്കുന്നതായി സിപിഐ (CPI) സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഓർഡിനൻസിന്റെ അടിയന്തര സാഹചര്യം ബോധ്യമാകാത്തതിനാലാണ് സിപി ഐ എതിർപ്പ് പ്രകടിപ്പിച്ചത്. ഓർഡിനൻസിന്റെ ആവശ്യകത ഗവർണർക്ക് ബോധ്യപ്പെട്ടുകാണുമെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു.
അഭിപ്രായ സമന്വയം ഉണ്ടാക്കി മാത്രമേ എൽഡിഎഫിന് മുന്നോട്ട് കൊണ്ടു പോകാനാകൂ എന്നും കാനം രാജേന്ദ്രൻ പറഞ്ഞു. ഇക്കാര്യത്തിൽ സിപിഎമ്മുമായി ചർച്ച നടന്നിട്ടില്ല. മുന്നണിക്കുള്ളിൽ ചർച്ച ചെയ്ത് ആശയസമന്വയം ഉണ്ടാകണം. വണ്ടിക്ക് പിറകിൽ കുതിരയെ കെട്ടിയിട്ട് എന്ത് കാര്യമെന്നും സിപിഎമ്മുമായി ചർച്ച നടത്തുമോ എന്ന ചോദ്യത്തിന് മറുപടിയായി കാനം രാജേന്ദ്രൻ പറഞ്ഞു. ലോകായുക്ത ഓർഡിനൻസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പുവച്ചതിന് പിന്നാലെയായിരുന്നു കാനം രാജേന്ദ്രന്റെ പ്രതികരണം.
അതേസമയം ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടു. ഇതോടെ ഓർഡിനൻസ് നിലവിൽ വന്നു. ഇന്നലെ വിദേശ യാത്ര കഴിഞ്ഞ് എത്തിയശേഷം മുഖ്യമന്ത്രി ഗവർണറുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. ലോകായുക്ത നിയമത്തിലെ 14ാം വകുപ്പിലെ ഭേദഗതിക്കാണ് ഗവർണർ അംഗീകാരം നൽകിയത്.