തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ബാങ്ക് മുൻ പ്രസിഡന്റ് എൻ ഭാസുരാംഗനെ മൂന്നാം തവണയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. പത്ത് മണിക്കൂർ വരെയാണ് ഭാസുരാംഗനെയും മകൻ അഖിൽ ജിത്തിനെയും കൊച്ചി ഇ ഡി ഓഫീസിൽ ചോദ്യം ചെയ്തത്. വീണ്ടും കൂടുതൽ ചോദ്യം ചെയ്യലുകൾക്ക് ഹാജരാകാൻ ഭാസുരാംഗന് ഇ ഡി നോട്ടീസ് നൽകിയേക്കും.
ഭാസുരാംഗന്റെ മകൾ അഭിമയിയെ അഞ്ച് മണിക്കൂറിൽ കൂടുതൽ ഇ ഡി ചോദ്യം ചെയ്തിരുന്നു. 101 കോടി രൂപയുടെ ക്രമക്കേട് കണ്ടല ബാങ്കിൽ കണ്ടെത്തിയ സാഹചര്യത്തിലാണ് ചോദ്യം ചെയ്യൽ. ബാങ്ക് അക്കൗണ്ട് സംബന്ധിച്ചുള്ള വിശദമായ ചോദ്യം ചെയ്യലാണ് നടത്തിയത്. ഇ ഡി നടപടികളുമായി സഹകരിക്കുമെന്ന് ഭാസുരാംഗൻ ആവർത്തിച്ചു.
ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട സുപ്രധാന രേഖകൾ ഇ ഡി പിടിച്ചെടുത്തിരുന്നു. സിപിയു, ഹാർഡ് ഡിസ്ക് അടക്കമുള്ളവയും ഇ ഡി കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഭാസുരാംഗന്റെയും കുടുംബാംഗങ്ങളുടെയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിരുന്നു. മകൻ അഖിൽജിത്തിന്റെ ആഢംബര കാർ ഇ ഡി കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിട്ടുണ്ട്.