Thursday, March 28, 2024
spot_img

കാർഗിൽ യുദ്ധ വിജയത്തിന്റെ ജ്വലിക്കുന്ന ഓർമയിൽ രാജ്യം | KARGIL WAR

പ്രതീക്ഷിക്കാതെ കടന്നുവന്ന ശത്രുക്കളെ ഒന്നടങ്കം തകർത്തെറിഞ്ഞ കാർഗിൽ യുദ്ധ വിജയത്തിന് ഇന്ന് 23 വയസ്സ് തികയുകയാണ്. രാജ്യത്തിന് എന്നും ഓർത്ത് അഭിമാനിക്കാനുള്ള ദിവസം. കാര്‍ഗില്‍ പല തലങ്ങളിലും ഒരു വിജയമായിരുന്നു – യുദ്ധഭൂമിയില്‍, നയതന്ത്ര തലത്തില്‍, കൂട്ടത്തില്‍ ഭരണ നൈപുണ്യത്തിലും. അപ്രതീക്ഷിതമായി വന്ന ഒരു കടന്നു കയറ്റത്തെ ഒരു തന്ത്രപരമായ സമഗ്ര വിജയത്തിലേക്ക് നയിച്ച ഒരു വീരഗാഥയാണ് കാര്‍ഗില്‍ യുദ്ധത്തിന് പറയാനുള്ളത്.

1999 ൽ ഇന്ത്യ സൈന്യത്തെ പിൻവലിച്ച തക്കം നോക്കി പാക്കിസ്ഥാൻ സൈനിക മേധാവി പർവേസ് മുഷറഫിന്റെ ഉത്തരവ് അനുസരിച്ച് പാക് സൈികർ കാർഗിലിലെ തന്ത്ര പ്രധാന മേഖലകളിൽ നുഴഞ്ഞു കയറി. നിയന്ത്രണ രേഖ മറികടന്ന് കിലോമീറ്ററുകൾ അവർ കൈവശപ്പെടുത്തി. ഇതിനുള്ള മറുപടിയായിരുന്നു ഓപ്പറേഷൻ വിജയ്. ജൂലൈ 19ന് ആക്രണം തുടങ്ങി ജൂലൈ 4ന് ഇന്ത്യൻ സൈന്യം ടൈഗർ ഹിൽസിന് മുകളിൽ ത്രിവർണ പതാക ഉയർത്തുന്നതു വരെ നടന്നത് ധീരമായ പോരാട്ടം. ജൂലൈ 14ന് അന്നത്തെ പ്രധാനമന്ത്രി വാജ്പേയ് ഇന്ത്യ വിജയിച്ചതായി പ്രഖ്യാപിക്കുന്നു. ജൂലൈ 26ന് യുദ്ധം അവസാനിച്ചെന്ന ഔദ്യോഗിക പ്രഖ്യാപനവും വന്നു. ജൂലൈ 26 അങ്ങനെയാണ് കാർഗിൽ വിജയ് ദിവസ് ആയി ആഘോഷിച്ചു തുടങ്ങിയത്.

കാര്‍ഗില്‍ പോലെ ദുര്‍ഘടം പിടിച്ച ഒരു പ്രദേശത്ത് സൈന്യത്തിന് ചെറു പോസ്റ്റുകള്‍ ശൈത്യകാലത്ത് നിലനിര്‍ത്താന്‍ പ്രയാസമായി വരാറുണ്ട്. അങ്ങനെയുള്ള പോസ്റ്റുകള്‍ ‘വിന്റര്‍ വെക്കേറ്റഡ് പോസ്റ്റ്‌സ്’ അല്ലെങ്കില്‍ ശൈത്യകാലത്ത് ഒഴിഞ്ഞു പോകുന്ന പോസ്റ്റുകള്‍ എന്നാണ് തരം തിരിച്ചിട്ടുള്ളത്. അതിശൈത്യവും ക്രമാതീതമായ ഹിമപാതവും മൂലമാണ് അതിര്‍ത്തിയില്‍ ചില പോസ്റ്റുകള്‍ ഇങ്ങനെ ഒഴിച്ചിടേണ്ടി വരാറുള്ളത്. ഇത് രണ്ടു വശത്തും നടക്കാറുള്ള ഒരു ശൈത്യകാല പ്രക്രിയയാണ്. ഈ പോസ്റ്റുകളില്‍ സാധാരണ ഗതിയില്‍ ഒരു നുഴഞ്ഞു കയറ്റത്തിന് ഇരു വശവും മുതിരാറില്ല. എന്നാല്‍ ഭാരതവും പാക്കിസ്ഥാനും തമ്മില്‍ നടന്ന ഉഭയകക്ഷി ചര്‍ച്ചകളും അതില്‍നിന്നുരുത്തിരിഞ്ഞു വന്ന അന്നത്തെ പ്രധാനമന്ത്രി വാജ്പയിയുടെ ലാഹോര്‍ ‘സമാധാന യാത്ര’യുമൊക്കെ തങ്ങളുടെ സ്വാധീന വലയത്തെ സാരമായി ബാധിക്കുമെന്നു കണ്ട് വിറളി പിടിച്ച അന്നത്തെ പാക് സേനാധിപന്‍ പര്‍വേസ് മുഷറഫിന്റെയും പാക്കിസ്ഥാന്‍ സേനയുടെയും വഞ്ചനാപരമായ നീക്കമായിരുന്നു കാര്‍ഗില്‍ മേഖലയിലെ ഒഴിഞ്ഞു കിടന്ന പര്‍വ്വത ശിഖരങ്ങളില്‍ ആട്ടിടയന്മാരെന്ന് ഭാവിച്ചുള്ള നുഴഞ്ഞു കയറ്റം. രണ്ടു വശത്തുമുള്ള ‘ബക്കര്‍വാള്‍സ്’ എന്ന് വിളിക്കുന്ന ആട്ടിടയന്മാര്‍

നിര്‍ബാധം ഈ മലമുകളിലൂടെ നടന്ന് കയറാറുള്ളത് കൊണ്ടും തുടര്‍ച്ചയായ ഹിമപാതം കൊണ്ട് ഹെലികോപ്റ്റര്‍ ഉപയോഗിച്ചുള്ള നിരീക്ഷണം സാദ്ധ്യമാവാതെ വന്നതുകൊണ്ടുമാണ് നുഴഞ്ഞുകയറ്റം കണ്ടു പിടിക്കപ്പെടാതെ പോയത്. എന്നാല്‍ ആട്ടിടയന്മാരില്‍ നിന്ന് വിവരം കിട്ടിയശേഷം ഒട്ടും വൈകാതെ പട്രോളുകള്‍ സംഭവസ്ഥലത്തെത്തിച്ചേരുകയും തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങള്‍ നിയന്ത്രണാതീതമാവുകയാണുണ്ടായത്. കാര്‍ഗില്‍ യുദ്ധഭൂമിയുടെ അപ്രാപ്യമായ മലഞ്ചെരിവുകളില്‍ പര്‍വ്വതാരോഹണ സാമഗ്രികളുപയോഗിച്ച് നമ്മുടെ മിടുക്കരായ സൈനികര്‍ നടത്തിയ പ്രത്യാക്രമണം പാക് സേന തീരെ പ്രതീക്ഷിക്കാത്തതായിരുന്നു. മാത്രമല്ല ഒരു കല്ലുരുട്ടിയിട്ടാല്‍ പാളിപ്പോകാവുന്ന ആക്രമണം ഇത്ര വിദഗ്ധമായി ഇന്ത്യന്‍ സേനയിലെ ചുണക്കുട്ടികള്‍ നടപ്പിലാക്കുമെന്ന് പാക്കിസ്ഥാന്‍ തീരെ കണക്കുകൂട്ടിയിരുന്നില്ല.

കമ്പനി-ബറ്റാലിയന്‍ ലവലില്‍ നടത്തി വിജയം വരിച്ച ഓരോ ഓപ്പറേഷനും ‘ഹൈ ആള്‍ട്ടിറ്റിയൂഡ് വാര്‍ഫെയര്‍’ ഇതിഹാസത്തില്‍ പുതിയ അധ്യായങ്ങള്‍ എഴുതിച്ചേര്‍ക്കുന്നവയായിരുന്നു. ക്യാപ്റ്റന്‍ വിക്രം ബത്ര, ലഫ്റ്റനന്റ് മനോജ് പാണ്ഡെ, മേജര്‍ രാജേഷ് സിംഗ് അധികാരി, റൈഫിള്‍മാന്‍ സഞ്ജയ് കുമാര്‍, മേജര്‍ വിവേക് ഗുപ്ത, നായ്ക് ദിഗേന്ദ്ര കുമാര്‍ തുടങ്ങിയ വീര യോദ്ധാക്കളുടെയും അവരുടെ കൂട്ടാളികളുടെയും ത്യാഗോജ്ജ്വലമായ വീരശൂരത്വം പാക്കിസ്ഥാനി നുഴഞ്ഞുകയറ്റക്കാരുടെ അത്മ ധൈര്യവും പ്രതിരോധശേഷിയും പാടെ ഇല്ലാതാക്കുന്ന കാഴ്ചയാണ് നാം കണ്ടത്. ഭാരതീയ സേനകളുടെ പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ള യുദ്ധകാല വൈഭവം കാര്‍ഗില്‍ പര്‍വ്വത ശൃംഖലകളില്‍ നമുക്ക് തിളക്കമാര്‍ന്ന വിജയം കാഴ്ച വയ്ക്കുകയാണ് ചെയ്തത്.

Related Articles

Latest Articles