തിരുവനന്തപുരം: സ്വർണ കള്ളക്കടത്ത് കേസ് പ്രതിയായ സ്വപ്‌ന സുരേഷ് നൽകിയ ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഗൂഢാലോചനക്കേസടക്കമുള്ളവ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജികളാണ് ഇന്ന് പരിഗണിക്കുന്നത്.
മുഖ്യമന്ത്രിയ്‌ക്കെതിരെ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് കെ ടി ജലീൽ നൽകിയ പരാതിയിൽ തിരുവനന്തപുരം കന്റോൺമെന്റ് പോലീസ് രജിസ്റ്റർ ചെയ്ത കേസും പാലക്കാട്ട് കസബ പോലീസ് എടുത്ത കേസും നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജികൾ നൽകിയത്.
കൂടാതെ ഹർജിയിൽ കെ ടി. ജലീലിനെതിരെയുള്ള ഗുരുതര ആരോപണങ്ങളടങ്ങുന്ന സത്യവാങ്മൂലം കഴിഞ്ഞ ദിവസം സ്വപ്ന സമർപ്പിച്ചിരുന്നു. ജലീൽ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ ചെയ്തുവെന്നും വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ യു.എ.ഇ ഭരണാധികാരികളുമായി കൂടിക്കാഴ്ച നടത്തിയെന്നതുൾപ്പെടെയുള്ള നിരവധി ആരോപണങ്ങളാണ് സത്യവാങ്മൂലത്തിലുള്ളത്.