ബംഗളൂരു: കര്‍ണാടകത്തില്‍ ഇന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് മുമ്പ് വിശ്വാസവോട്ട് തെളിയിക്കണമെന്ന് ഗവര്‍ണര്‍
ഗവര്‍ണര്‍ വാജുഭായ് വാല ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. വ്യാഴാഴ്ച തന്നെ വിശ്വാസപ്രമേയത്തില്‍ വോട്ടെടുപ്പ് വേണമെന്ന് ഗവര്‍ണര്‍ നേരത്തെ സപീക്കര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഇത് തള്ളിയാണ് സ്പീക്കര്‍ വോട്ടെടുപ്പ് നീട്ടിയത്. ഇതോടെ ഗവര്‍ണറുടെയും നിയമസഭയുടെയും അധികാര തര്‍ക്കം ഉടലെടുത്തു.
ഗവര്‍ണറുടെ കത്തിനെതിരെ കോണ്‍ഗ്രസ് നിയമനടപടിക്കൊരുങ്ങുമെന്നും സൂചനയുണ്ട്. വിശ്വാസ വോട്ടെടുപ്പ് തിങ്കളാഴ്ചയ്ക്ക് മുമ്പ് വേണ്ടെന്നാണ് സഖ്യത്തിലെ ധാരണ. എന്നാല്‍ സര്‍ക്കാരിന് ഭൂരിപക്ഷമില്ലെന്ന് വ്യക്തമായ പശ്ചാത്തലത്തില്‍ വിശ്വാസ വോട്ടെടുപ്പ് നീളുന്നത് ജനാധിപത്യ സംവിധാനത്തിന് നിരക്കുന്നതല്ലെന്ന നിലപാടാണ് ഗവര്‍ണര്‍ സ്വീകരിച്ചത്. ഗവർണർ, മുഖ്യമന്ത്രി കുമാരസ്വാമിക്ക് അയച്ച കത്തില്‍ ഇക്കാര്യം ചൂണ്ടികാട്ടിയിരുന്നു.
അതേസമയം, വിശ്വാസവോട്ടെടുപ്പ് നടത്താത്തില്‍ പ്രതിഷേധിച്ച് യെദിയൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി എംഎല്‍എമാര്‍ ഇന്നലെ മുതല്‍ വിധാന്‍ സൗധയില്‍ തുടങ്ങിയ പ്രതിഷേധം തുടരുകയാണ്.