ബംഗളൂരു: കര്‍ണാടകയില്‍ ഇന്ന് വൈകിട്ട് 6 മണിക്ക് മുമ്പ് വിശ്വാസ വോട്ടെടുപ്പ് നടത്തുമെന്ന് സ്പീക്കര്‍ അറിയിച്ചു. വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട എച്ച്ഡി കുമാരസ്വാമിയുടെ അഭ്യര്‍ത്ഥന സ്പീക്കര്‍ നിരസിച്ചു.
സ്പീക്കർ മുമ്പാകെ നേരിട്ട് ഹാജരാകുന്നതിന് സമയം നീട്ടി നൽകണമെന്ന് കർണാടകയിലെ വിമത എംഎൽഎമാർ അറിയിച്ചു. ഹാജരാകുന്നതിന് ഒരു മാസത്തെ സമയം വേണമെന്ന് എം.എൽ.എമാർ സ്പീക്കർ കെ ആർ രമേശ് കുമാറിനോട് ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി വിമത എം എൽ എമാർ സ്പീക്കർക്ക് കത്ത് അയച്ചു.
കത്തയച്ച സാഹചര്യത്തിൽ അയോഗ്യത നടപടികളിൽ വാദം കേൾക്കാൻ ഇന്ന് ഉച്ചക്ക് 11 മണിക്ക് സ്പീക്കർ മുമ്പാകെ വിമത എം എൽ എമാർ ഹാജരാകില്ലെന്ന് ഉറപ്പായി. രാജിവെച്ച വിമത എം എൽ എമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസും ജെ ഡി എസും ആണ് സ്പീക്കർക്ക് കത്ത് നൽകിയത്.
വിശ്വാസ പ്രമേയത്തിലുള്ള നടപടികൾ തിങ്കളാഴ്ച പൂർത്തിയാക്കുമെന്ന് സ്പീക്കർ കെ.ആർ.രമേശ് കുമാറിന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിരുന്നു. മുഖ്യമന്ത്രി എച്ച്ഡി . കുമാരസ്വാമി, കെ പി സി സി പ്രസിഡന്‍റ് ദിനേഷ് ഗുണ്ടുറാവു എന്നിവർ സ്പീക്കർ കെ.ആർ രമേശ് കുമാറിനെ അനൗദ്യോഗികമായി കണ്ട് സാവകാശം തേടിയിരുന്നു
ഇന്നലെ അര്‍ദ്ധരാത്രിയോളം നീണ്ട വാഗ്വാദത്തിനൊടുവില്‍ രാത്രി 11 മണിയോടെ നിയമസഭ പിരിഞ്ഞു. തുടര്‍ന്നാണ് ഇന്ന് വൈകിട്ട് വോട്ടെടുപ്പ് നടത്തുമെന്ന് സ്പീക്കര്‍ അറിയിച്ചത്. വോട്ടെടുപ്പിനായി അര്‍ദ്ധരാത്രി 12 മണി വരെ കാത്തിരിക്കാന്‍ തയ്യാറാണെന്ന് ബിജെപി അദ്ധ്യക്ഷന്‍ ബിഎസ് യെഡിയൂരപ്പ പറഞ്ഞു. കുമാരസ്വാമിയും സിദ്ദരാമയ്യയും ഇന്ന് വോട്ടെടുപ്പ് നടത്തുമെന്ന് പറഞ്ഞിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.