ബംഗളൂരു: കൊവിഡ് 19-ന്‍റെ അതീവവ്യാപനശേഷിയുള്ള വകഭേദമായ ഒമിക്രോൺ ഭീഷണിയുടെ പശ്ചാത്തലത്തില്‍ കര്‍ണാടകയില്‍ നിയന്ത്രണങ്ങള്‍ കർശനമാക്കി. ഇതിന്റെ ഭാഗമായി ഇന്നു ചേര്‍ന്ന ഉന്നത തല യോഗത്തിൽ പുതിയ ഉത്തരവിറക്കി.
മാളുകള്‍, തീയറ്ററുകള്‍ തുടങ്ങി പൊതു ഇടങ്ങളില്‍ പ്രവേശിക്കുന്നതിന് രണ്ടു ഡോസ് വാക്‌സിന്‍ നിര്‍ബന്ധമാക്കി. സ്‌കൂളുകളിലും കോളജുകളിലും സാംസ്‌കാരിക പരിപാടികള്‍ അനുവദിക്കില്ല. വിവാഹത്തില്‍ പങ്കെടുക്കാവുന്നവരുടെ പരമാവധി എണ്ണം അഞ്ഞൂറ് ആയി പരിമിതപ്പെടുത്തി. വിമാനത്താവളങ്ങളില്‍ കോവിഡ് പരിശോധന നിര്‍ബന്ധമാക്കാനും യോഗം തീരുമാനിച്ചു. തല്‍ക്കാലത്തേക്ക് രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തേണ്ടതില്ലെന്നാണ് യോഗത്തിലെ ധാരണ.
രാജ്യത്ത് ആദ്യമായി കോവിഡ് ഒമിക്രോണ്‍ വകഭേദം റിപ്പോര്‍ട്ട് ചെയ്തത് ബംഗളൂരുവിലാണ്. ഈ സാഹചര്യത്തിലാണ് കര്‍ണാടക നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്. വിദേശത്തുനിന്നെത്തിയ ഒരാള്‍ക്കും നഗരത്തിലെ ഒരു ഡോക്ടര്‍ക്കുമാണ് പുതിയ വകഭേദം സ്ഥിരീകരിച്ചത്. ഡോക്ടര്‍ വിദേശയാത്ര നടത്തുകയോ യാത്ര നടത്തിയവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുകയോ ചെയ്തിട്ടില്ലെന്നത് ഗൗരവത്തോടെയാണ് അധികൃതര്‍ കാണുന്നത്.