ദില്ലി: മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരവുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ സിബിഐയുടെ മിന്നല്‍ പരിശോധന. ദേശീയ മാധ്യമങ്ങളാണ് വാർത്ത പുറത്ത് വിട്ടിരിക്കുന്നത്. ചൊവ്വാഴ്ച രാവിലെ മുതലാണ് സിബിഐ ഉദ്യോഗസ്ഥര്‍ റെയ്ഡ് ആരംഭിച്ചത്. കാര്‍ത്തിയുടെ ഉടമസ്ഥതയിലും അധീനതയിലുള്ള എല്ലാ സ്ഥലങ്ങളിലും റെയ്ഡ് നടക്കുന്നുണ്ട്. പ്രധാനമായും ചെന്നൈ, മുംബൈ, ദില്ലി, തമിഴ്നാട്ടിലെ തന്നെ ശിവഗംഗൈ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് റെയ്ഡ്.
വിദേശരാജ്യങ്ങളില്‍ പണം നിക്ഷേപിച്ചതിന് കാര്‍ത്തിയ്‌ക്ക് എതിരെ സിബിഐ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് എന്നാണ് അറിയാന്‍ കഴിഞ്ഞത്. 2010-2014 കാലഘട്ടത്തിലായിരുന്നു ഈ ഇടപാടുകള്‍.
2007ൽ പി ചിദംബരം ധനമന്ത്രിയായിരുന്ന കാലത്ത് ഐഎൻഎക്‌സ് മീഡിയ എന്ന കമ്പനി ചട്ടങ്ങൾ മറികടന്ന് 305 കോടി രൂപയുടെ വിദേശനിക്ഷേപം സ്വീകരിച്ച കേസ് നിലനിൽക്കുന്നുണ്ട്. വിദേശ നിക്ഷേപ പ്രോത്സാഹന ബോർഡിന്റെ ചട്ടപ്രകാരം 4.62 കോടി രൂപ വിദേശനിക്ഷേപം സ്വീകരിക്കാനേ കമ്പനിക്ക് അർഹതയുണ്ടായിരുന്നുള്ളൂ.
റെയ്ഡിൽ കാർത്തി ചിദംബരം ട്വിറ്ററിലൂടെ പ്രതികരിച്ചിട്ടുണ്ട്. എത്ര തവണയാണിതെന്നും തീർച്ചയായും റെക്കോഡായിരിക്കുമെന്നുമായിരുന്നു പ്രതികരണം.