കൊച്ചി: കശ്മീർ റിക്രൂട്ട്മെന്റ് കേസിൽ പത്തുപേരുടെ ശിക്ഷ ശെരിവെച്ച് ഹൈക്കോടതി. തടിയന്റവിട നസീർ അടക്കമുള്ള 10 പേരുടെ ശിക്ഷാ വിധിയാണ് ഹൈക്കോടതി ശരി വെച്ചിരിക്കുന്നത്. രണ്ടാം പ്രതിയടക്കം 3 പേരെ വെറുതെ വിട്ടു. എം.എച്ച് ഫൈസൽ ,ഉമർ ഫറൂഖ്, മുഹമ്മദ് നവാസ് എന്നിവരുടെ ശിക്ഷാവിധി ആണ് ഹൈക്കോടതി റദ്ദാക്കിയത്. മറ്റുള്ളവരുടെ ശിക്ഷ ജീവപര്യന്തമാക്കി ഹൈക്കോടതി ഉത്തരവിടുകയും ചെയ്തു.
എൻ ഐ എ കോടതിയുടെ ശിക്ഷ ചോദ്യം ചെയ്ത് തടിയന്റവിട നസീർ, സർഫറാസ് നവാസ്, സാബിർ. പി. ബുഹാരി തുടങ്ങി 13 പ്രതികളാണ് അപ്പീൽ നൽകിയിരുന്നത്.എൻഐയുടെ അപ്പീൽ കോടതി അനുവദിച്ചു. ചില കുറ്റങ്ങൾ ഒഴിവാക്കിയതിനെതിരെയായിരുന്നു അപ്പീൽ. ജസ്റ്റിസുമാരായ വിനോദ് ചന്ദ്രൻ, സി ജയചന്ദ്രൻഎന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിധി പറഞ്ഞത്.
തടിയന്റവിട നസീർ അടക്കമുള്ളവരുടെ നേതൃത്വത്തിൽ 2008ൽ രാജ്യത്തിനെതിരായി യുദ്ധം ചെയ്യാൻ പാക് ഭീകര സംഘടനയായ ലഷ്‌കർ ഇ ത്വയ്ബയിലേക്ക് കേരളത്തിലെ യുവാക്കളെ റിക്രൂട്ട് ചെയ്തു എന്നതാണ് കേസ്. 24 പ്രതികളുണ്ടായിരുന്ന കേസിൽ നാലുപേർ അതിർത്തിയിൽ സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെടുകയും ച്യ്തിരുന്നു. കേസിലെ രണ്ടു പേർ ഇപ്പോഴും ഒളിവിലാണ്. 18 പ്രതികളിൽ അഞ്ചുപേരെ നേരത്തെ വിചാരണക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു.
കൊച്ചിയിലെ എൻ ഐ എ വിചാരണ 2013ൽ മുഖ്യപ്രതി അബ്ദുൽ ജബ്ബാറിനു നാലു ജീവപര്യന്തവും രണ്ടു ലക്ഷം രൂപ പിഴയുമാണ് വിധിച്ചത്.സാബിർ പി. ബുഹാരി, സർഫറാസ് നവാസ് എന്നിവർക്കു മൂന്നു ജീവപര്യന്തവും ഒന്നരലക്ഷം രൂപ പിഴയും വിധിച്ചു.