ദില്ലി മദ്യനയ അഴിമതിക്കേസിലെ അറസ്റ്റിനെതിരെ ദില്ലി ഹൈക്കോടതിയെ സമീപിച്ച മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് തിരിച്ചടി. അടിയന്തര സിറ്റിങ് നടത്തി തന്നെ ജയിൽമോചിതനാക്കണമെന്ന് ആവശ്യപ്പെട്ടാണ് കെജ്‌രിവാൾ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ ഹർജി അടിയന്തരമായി കേൾക്കണമെന്ന ആവശ്യം തള്ളിയ ഹൈക്കോടതി വരുന്ന ബുധനാഴ്ച പരിഗണിക്കാമെന്ന് വ്യക്തമാക്കി.
കേസിൽ ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രി അറസ്റ്റിലായ കെജ്‌രിവാളിനെ ഇന്നലെ ദില്ലി റോസ് അവന്യൂ കോടതി മാർച്ച് 28 വരെ ഇ.ഡി. കസ്റ്റഡിയിൽ വിട്ടിരുന്നു. അറസ്റ്റിൽനിന്ന് സംരക്ഷണം തേടിയുള്ള കെജ്‌രിവാളിന്റെ അപേക്ഷ ദില്ലി ഹൈക്കോടതി തള്ളി മണിക്കൂറുകൾക്കകമാണ് വ്യാഴാഴ്ച രാത്രി അദ്ദേഹത്തെ അറസ്റ്റുചെയ്തത്. 9 തവണ സമൻസ് നൽകിയിട്ടും ചോദ്യം ചെയ്യലിനു ഹാജരാകാതിരുന്ന കേജ്‌രിവാളിന്റെ സിവിൽ ലെയ്ൻസിലെ ഔദ്യോഗിക വസതിയിൽ വ്യാഴാഴ്ച രാത്രി ഏഴു മണിയോടെയാണ് 12 അംഗ ഇഡി സംഘമെത്തിയത്. രാത്രി 9.11ന് അറസ്റ്റു രേഖപ്പെടുത്തിയശേഷം 11.10ന് ഇ.ഡിയുടെ ഓഫിസിലേക്കു കൊണ്ടുപോകുകയായിരുന്നു .