തിരുവനന്തപുരം :കേരളത്തിലെ ക്യാമ്പസുകളില്‍ യുവജനോത്സവം നടത്താന്‍ നിവൃത്തിയില്ലെന്ന് സിപിഐ നേതാവ് സി. ദിവാകരന്‍. ഇന്നത്തെ സാംസ്‌കാരിക രംഗത്ത് നടക്കുന്നത് നിര്‍ഭാഗ്യകരമായ കാര്യങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. പ്രഭാത് ബുക്ക് ഹൗസ് തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ സംഘടിപ്പിച്ച പുരസ്‌കാര ദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു സി. ദിവാകരൻ. മോഹനിയാട്ടം കോടതി കയറാന്‍ പോവുകയാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം സാംസ്‌കാരിക നായകര്‍ ഇക്കാര്യത്തില്‍ ശബ്ദിക്കണമെന്നും ആവശ്യപ്പെട്ടു.
“കേരളത്തിലെ ക്യാമ്പസുകളില്‍ യുവജനോത്സവം നടത്താന്‍ നിവൃത്തിയില്ല. നാളത്തെ പ്രതിഭകളെ കണ്ടെത്താന്‍ നിവൃത്തിയില്ല. കേരളത്തില്‍ യുവജനോത്സവം നടത്താന്‍ പറ്റാത്ത സാഹചര്യം ഉണ്ടായതിന്റെ പശ്ചാത്തലം എന്താണ്. വല്ലാത്ത മൗനമാണ് സാംസ്‌കാരിക ലോകത്തുള്ളത്. ക്യാമ്പസുകളില്‍ നടക്കുന്നത് ശരിയാണോ “- ദിവാകരന്‍ ചോദിച്ചു.
പൂക്കോട് വെറ്റിനറി കോളേജിൽ റാഗിംഗിനും ക്രൂര മർദ്ദനത്തിനും ഇരയായി സിദ്ധാർത്ഥ് എന്ന വിദ്യാർത്ഥി കൊല്ലപ്പെട്ടതിലും കേരളാ സർവകലാശാലാ കലോത്സവത്തിലെ കോഴ ആരോപണവും തുടർന്നുണ്ടായ വിധികർത്താവിന്റെ ആത്മഹത്യയിലും എസ്എഫ്ഐ പ്രതിക്കൂട്ടിൽ ആയിരിക്കെയാണ് സി. ദിവാകരന്റെ വിമർശനം എന്നതും ശ്രദ്ധേയമാണ്