തിരുവനന്തപുരം: 2022-23 വർഷത്തെ സംസ്ഥാന ബജറ്റ് അവതരണം ആരംഭിച്ചു( Kerala Budjet 2022-23). സംസ്ഥാനം പ്രതിസന്ധികളെ അതിജീവിച്ച് മുന്നേറുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് ധനമന്ത്രി കെ.എൻ ബാലഗോപാൽ ബജറ്റ് ആരംഭിച്ചത്. ജിഎസ്ടി വരുമാനത്തിൽ വർദ്ധനവ് ഉണ്ടായി എന്നത് ആശ്വാസമാണ്. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ജിഎസ്ടി വരുമാനത്തിൽ ശരാശരി 1.45 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയെന്നും ധനമന്ത്രി പറഞ്ഞു.
കോവിഡ് മഹാമാരിയുടെ നാലാം തരംഗത്തിനും, കേരളത്തിന്റെ സാഹചര്യങ്ങളെ പ്രതികൂലമായി ബാധിക്കുന്ന അവസ്ഥകൾ ഉണ്ടാകുന്നതിനും സാധ്യതയുണ്ട്. ഇതിനെയെല്ലാം നാം അതിജീവിക്കേണ്ടതുണ്ട്. കാലാവസ്ഥാ പ്രതിസന്ധിയും, കോവിഡ് മഹാമാരിയും ഉണ്ടാക്കിയ പ്രതിസന്ധി മാറിവരുമ്പോഴാണ് യുക്രെയ്‌നിൽ യുദ്ധം ഉണ്ടായത്. കോവിഡ് മഹാമാരിയ്‌ക്ക് മുൻപ് ആഗോളതലത്തിൽ സാമ്പത്തിക പ്രതിസന്ധി നിലനിന്നിരുന്നുവെന്നും ബാലഗോപാൽ വ്യക്തമാക്കി.
അതേസമയം വിലക്കയറ്റം നേരിടാനും ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാനുമായി 2000 കോടി പ്രഖ്യാപിച്ചു.
സർവ്വകലാശാലകൾക്ക് കിഫ്ബി വഴി 200 കോടി. അതിനുപുറമെ സർവ്വകലാശാല ക്യാമ്പസുകളിൽ പുതിയ സ്റ്റാർട്ട് അപ്പുകൾ തുടങ്ങുമെന്നും ധനമന്ത്രി വ്യക്തമാക്കി. അതോടോപ്പം സമാധാന പ്രവർത്തനങ്ങൾക്കായി രണ്ട് കോടി പ്രഖ്യാപിച്ചു. ലോകത്തെ പ്രമുഖരെ പങ്കെടുപ്പിച്ചുകൊണ്ടാണ് ആഗോള സമാധാന സെമിനാർ നടക്കുക.