കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ജഡ്ജിയെ വിശ്വാസമില്ലെന്നും ഹർജി മറ്റൊരു ബഞ്ചില്‍ പരിഗണിക്കണമെന്നുമുള്ള അതിജീവിതയുടെ ആവശ്യത്തെ തുടര്‍ന്ന് കേസ് പരിഗണിച്ചിരുന്ന ജഡ്ജ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പിന്‍മാറി. മറ്റൊരു ബഞ്ചിലായിരിക്കും കേസ് ഇനി പരിഗണിക്കുന്നത്.
ഇന്നലെ നടി ജഡ്ജിക്കെതിരേ ഗുരുതരമായ ആരോപണങ്ങളുന്നയിച്ച് ഹർജിയും സമർപ്പിച്ചിരുന്നു. കൃത്യമായ അന്വേഷണത്തിന് വിചാരണ കോടതി തടസ്സം നില്‍ക്കുന്നു. മെമ്മറി കാര്‍ഡിലെ കൃത്രിമത്വം വിചാരണക്കോടതി ജഡ്ജി മൂടിവെയ്ക്കാന്‍ ശ്രമിച്ചു. ഹൈക്കോടതി നിരീക്ഷണത്തില്‍ തന്നെ ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം നടത്തണമെന്നും അതിജീവിത ആവശ്യമുന്നയിച്ചതായിരുന്നു.
പൂര്‍ണമായും പ്രതിഭാഗത്തിന് അനുകൂലമായാണ് ജഡ്ജ് പെരുമാറിയത്. വിചാരണ കോടതിയില്‍ നീതി ലഭിക്കുമെന്ന് ഭയമുണ്ടെന്നും അതിജീവിതയുടെ പരാതിയില്‍ പറഞ്ഞിരുന്നു. കോടതിയില്‍ നിന്ന് ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം നടത്തണം. അതിജീവിത ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹർജിയിൽ ആരോപിച്ചു. ദൃശ്യങ്ങളിലെ കൃത്രിമത്വം അതിജീവിതയേയോ പ്രോസിക്യൂട്ടറേയോ അറിയിച്ചില്ല. രജിസ്റ്ററില്‍ രേഖപ്പെടുത്താത്തത് കൊണ്ട് ജഡ്ജിക്ക് കൃത്രിമത്വം കാണിക്കാന്‍ കഴിയുമെന്നും ഹർജിയിൽ വ്യക്തമാക്കി.
വിചാരണ വേളയില്‍ വലിയ മാനസിക പീഡനമാണ് തനിക്ക് നേരെ ഉണ്ടായത്. പ്രതിഭാഗം അഭിഭാഷകര്‍ തന്റെ വ്യക്തിത്വത്തെ അധിക്ഷേപിച്ചു. എന്നാല്‍ ഒരു തവണ പോലും ജഡ്ജി ഇതിനെ എതിര്‍ത്തില്ലെന്നും അതിജീവിത റിട്ട് ഹർജിയിൽ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു.