ദില്ലി: മീഡിയവണ്‍ ചാനെലിനെതിരായ സംപ്രേഷണ വിലക്കിനെതിരെ നൽകിയ ഹർജി ഇന്ന് സുപ്രിംകോടതിയിൽ. മീഡിയവണ്‍ മാനേജ്‌മെന്റും എഡിറ്റര്‍ പ്രമോദ് രാമനും പത്രപ്രവര്‍ത്തക യൂണിയനും നല്‍കിയ ഹർജിയാണ് ഇന്ന് സുപ്രിംകോടതി പരിഗണിക്കുക. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
സംപ്രേഷണം വിലക്കിയതിനെതിരെ മൂന്നാഴ്ചക്കുള്ളില്‍ മറുപടി സത്യവാങ്മൂലം നല്‍കണമെന്നായിരുന്നു കേന്ദ്രത്തിന് നിര്‍ദേശം നല്‍കിയിരുന്നത്. എന്നാൽ രണ്ടാഴ്ച കൂടി സമയം അനുവദിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുകയാണ്. അഭിഭാഷകനായ ദുഷ്യന്ത് ധവെയാണ് മീഡിയവണ്ണിനായി ഹാജരാകുന്നത്.
സുരക്ഷാപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ മീഡിയാവണിന്റെ സംപ്രേഷണം തടഞ്ഞത്. തുടർന്ന് വിലക്കിനെതിരെ മാനേജ്‌മെന്റും എഡിറ്ററും തൊഴിലാളി യൂണിയനും കോടതിയെ സമീപിച്ചിരുന്നു. സംപ്രേഷണ വിലക്കേര്‍പ്പെടുത്തിയുള്ള കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് സുപ്രിംകോടതി സ്‌റ്റേ ചെയ്തതിനെ തുടര്‍ന്ന് മാര്‍ച്ച് 16ന് മീഡിയവണ്‍ ചാനല്‍ സംപ്രേഷണം പുനരാരംഭിച്ചിരുന്നു.