തിരുവനന്തപുരം: തുടർച്ചയായ പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ ചർച്ചകൾ സജീവമാകുന്നതിനിടെ റവന്യൂ പുറമ്പോക്ക് ഭൂമികളിൽ പുതിയ ക്വാറികൾക്ക് അനുമതി നൽകാൻ നീക്കവുമായി സർക്കാർ. ഓരോ താലൂക്കിലും ആര്.ഡി.ഒമാരുടെ നേതൃത്വത്തില്‍ ക്വാറികള്‍ക്ക് അനുയോജ്യമായ ഭൂമി കണ്ടെത്താനും ഡിസംബറിനുള്ളില്‍ അനുമതി നല്‍കാനുമാണ് നിര്‍ദേശം.
പുതിയ സർക്കാർ സർക്കുലർ പ്രകാരം ആർഡിഒമാരുടെ നേതൃത്വത്തിൽ പുതിയ ക്വാറികൾക്കായി അനുയോജ്യമായ സ്ഥലങ്ങൾ കണ്ടെത്താനാണ് ലാൻഡ് റവന്യു കമ്മീഷണറുടെ ജുലൈ രണ്ടിലെ നിർദേശം. ഹെക്ടറിന് പത്ത് ലക്ഷം കുറഞ്ഞ പാട്ടത്തുക നിശ്ചയിച്ച് ലേലം നടത്തി ഡിസംബറിനുള്ളിൽ അനുമതി നൽകണം.
2018 ൽ മഹാപ്രളയം ഉണ്ടായതിന് ശേഷവും ക്വാറികൾക്കെതിരെ വൻ വിമർശനം ഉയർന്നെങ്കിലും തൊട്ടടുത്ത വർഷം ജനുവരിക്ക് ശേഷം 223 ക്വാറികൾക്ക് ആണ് സർക്കാർ അനുമതി നൽകിയത്. ഉരുള്‍പൊട്ടല്‍ ഉണ്ടായാല്‍ ആ ജില്ലകളിലെ ക്വാറികളുടെ പ്രവര്‍ത്തനം കണ്ണില്‍പൊടിയിടാന്‍ ചുരുങ്ങിയ സമയത്തേക്ക് നിര്‍ത്തിവെക്കുക മാത്രമാണ് ചെയ്യാറ്.