തിരുവനന്തപുരം: ശബരിമലയിൽ സുപ്രീം കോടതി വിധി നടപ്പാക്കാൻ വ്യഗ്രത കാട്ടിയ സർക്കാർ മരട് ഫ്ലാറ്റ് വിഷയത്തിൽ കോടതി വിധി കാറ്റിൽ പരത്തുന്നു. സുപ്രീം കോടതി ഫ്ലാറ്റ് പൊളിക്കാൻ അന്ത്യശാസനം നൽകിയിട്ടും ഫ്‌ളാറ്റുകൾ ഉടൻ പൊളിക്കില്ലെന്നാണ് സർക്കാർ നിലപാട്. മരട് ഫ്‌ളാറ്റുകൾ ധൃതിപിടിച്ച് പൊളിക്കില്ലെന്നും ഫ്‌ളാറ്റ് പൊളിക്കുമ്പോഴുണ്ടാകുന്ന പാരിസ്ഥിതിക ആഘാതം പഠിച്ച ശേഷം ഉചിതമായ നടപടിയെടുക്കുമെന്നുമാണ് മന്ത്രി എ സി മൊയ്തീൻ വിഷയത്തിൽ വ്യക്തമാക്കിയത് . ഫ്ളാറ്റ് പൊളിച്ചാലുള്ള പാരിസ്ഥിതിക പ്രശ്നം പഠിക്കാൻ നിയോഗിച്ച ചെന്നൈ ഐഐടി സംഘത്തിന്റെ റിപ്പോർട്ട് കിട്ടണം. റിപ്പോർട്ട് ലഭിച്ച തുടർനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസം തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മിച്ച ഫ്‌ളാറ്റുകള്‍ പൊളിച്ച് നീക്കണം എന്ന ഉത്തരവിനെതിരെ നല്‍കിയ റിവ്യൂ ഹര്‍ജികള്‍ സുപ്രിംകോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. ഉത്തരവ് പുനഃപരിശോധിക്കാൻ മതിയായ കാരണങ്ങളൊന്നും ഇല്ലെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.
റിവ്യൂഹര്‍ജി തുറന്നകോടതിയില്‍ കേള്‍ക്കണമെന്ന ആവശ്യവും അംഗീകരിച്ചില്ല. തീരദേശ നിയമം ലംഘിച്ച ഹോളിഡേ ഹെറിറ്റേജ്, ഹോളി ഫെയ്‌ത്ത്, ജയിന്‍ ഹൗസിംഗ്, കായലോരം അപ്പാര്‍ട്ട്മെന്റ്, ആല്‍ഫ വെഞ്ച്വേഴ്സ് എന്നീ ഫ്ളാറ്റ് സമുച്ചയങ്ങള്‍ ഒരു മാസത്തിനുള്ളില്‍ പൊളിക്കാന്‍ മേയ് എട്ടിനാണ് ജസ്റ്റിസ് അരുണ്‍ മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടത്. ഈ കാലാവധി ജൂണ്‍ എട്ടിന് അവസാനിച്ചിരുന്നു.
ശബരിമലയിൽ റിവ്യൂ ഹർജി പോലും കൊടുക്കാൻ തയ്യാറാകാതിരുന്ന സർക്കാർ റിവ്യൂ ഹർജി തള്ളിയിട്ടും ഫ്ലാറ്റ് വിഷയത്തിൽ കാട്ടുന്ന നിസ്സംഗത ഇതിനോടകം ചർച്ചയായിട്ടുണ്ട്. ശബരിമലയിൽ ധൃതിപിടിച്ച് കോടതി വിധി നടപ്പാക്കാൻ ശ്രമിച്ച സർക്കാർ പള്ളി തർക്ക കേസിലെ കോടതി വിധി നടപ്പാക്കുന്നതിലും അലംഭാവം കാട്ടിയിരുന്നു. കോടതി വിധികൾ നടപ്പാക്കുന്നതിൽ സർക്കാർ പുലർത്തുന്ന ഇരട്ടത്താപ്പാണ് ഇതിലൂടെ വെളിവാകുന്നത്.