ആലപ്പുഴ: കുട്ടനാട്ടിൽ കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ രംഗത്ത്. സർക്കാരിന്റെ മനസാക്ഷിയില്ലാത്ത നയങ്ങളാണ് കർഷകന്റെ ആത്മഹത്യക്ക് പിന്നിലെന്നും ഇത്ര ക്രൂരമായ, മനസാക്ഷിയില്ലാത്ത മുഖ്യമന്ത്രിയെ കേരളം ഇതുവരെ കണ്ടിട്ടില്ല. മുഖ്യമന്ത്രി ഇതിന് ഉത്തരം നൽകണമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
അതേസമയം, കേന്ദ്രം അനുവദിക്കുന്ന തുകയെങ്കിലും സർക്കാർ കർഷകർക്ക് കൊടുത്തിരുന്നെങ്കിൽ ഈ ആത്മഹത്യകളൊന്നും തന്നെ കേരളത്തിൽ നടക്കില്ലായിരുന്നു. കേന്ദ്രം അനുവദിക്കുന്ന നെല്ലിന്റെ വിലയിൽ നാലിൽ മൂന്ന് ഭാഗവും നൽകുന്നത് കേന്ദ്രമാണ്. കേന്ദ്രസർക്കാർ നൽകുന്ന തുക കർഷകർക്ക് നേരിട്ട് കൊടുക്കാതെ സർക്കാർ അത് വകമാറ്റി ചെലവഴിക്കുകയാണ്. കർഷകർ ലോൺ എടുക്കുന്നത് സർക്കാർ തിരിച്ചടയ്‌ക്കുന്നില്ലെന്നും കെ. സുരേന്ദ്രൻ ആരോപിച്ചു.
കൂടാതെ, ഈ തുക കർഷകർക്ക് നേരിട്ട് കൊടുക്കാതെ സർക്കാർ അത് വകമാറ്റി ചെലവഴിക്കുകയാണ്. എന്നിട്ട് കർഷകരോട് ബാങ്കിൽ നിന്ന് ലോണെടുക്കണമെന്നാണ് പറയുന്നത്. അങ്ങനെ കർഷകരെടുക്കുന്ന ലോൺ സർക്കാർ തിരിച്ചടയ്‌ക്കുന്നില്ലെന്നും. ഇതുകാരണം തുടർ കൃഷിക്ക് ബാങ്കുകൾ വീണ്ടും ലോൺ കൊടുക്കുന്നില്ലെന്നതാണ് പച്ചയായ സത്യമെന്നും കെ. സുരേന്ദ്രൻ വ്യക്തമാക്കി. ഈ ആത്മഹത്യയ്‌ക്ക് കാരണം സംസ്ഥാന സർക്കാരാണ്. സർക്കാരിന്റെ കർഷകദ്രോഹ നയങ്ങളുടെ ഭാഗമായിട്ടാണ് ആത്മഹത്യകൾ നടക്കുന്നത്. കുട്ടനാട്ടിലും പാലക്കാടും നിരവധി കർഷകർ ആത്മഹത്യയുടെ വക്കിലാണെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ വ്യക്തമാക്കി.

