എറണാകുളം: കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പള പ്രതിസന്ധിയിൽ വീണ്ടും ആഞ്ഞടിച്ച് ഹൈക്കോടതി. ജീവനക്കാര്‍ക്ക് എല്ലാ മാസവും പത്താം തീയതിക്കകം ശമ്പളം നല്‍കണമെന്ന് കോടതി ഉത്തരവിട്ടു. ശമ്പളം കൊടുത്തില്ലെങ്കില്‍ സ്ഥാപനം പൂട്ടേണ്ടിവരും. ജീവനക്കാര്‍ക്ക് ശമ്പളത്തിന് പകരം കൂപ്പണ്‍ നല്‍കുമെന്ന് പറയാന്‍ അസാധ്യ ചങ്കൂറ്റം വേണമെന്ന് കോടതി അതിരൂക്ഷവിമര്‍ശനവുമുയര്‍ത്തി. ശമ്പള വിഷയത്തില്‍ സര്‍ക്കാര്‍ സഹായത്തിന്റെ കാര്യമൊന്നും അറിയേണ്ട എന്നും ഹൈക്കോടതി വ്യക്തമാക്കി.
കെഎസ്ആര്‍ടിസി ശമ്പള വിഷയത്തില്‍ ഇതുവരെ നടപടിയുണ്ടാകാത്ത സാഹചര്യത്തില്‍ മാനേജ്‌മെന്റിനെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു. 2021-2022 കാലയളവില്‍ മാത്രം 2076 കോടി രൂപ കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കി. പക്ഷേ മാനേജ്‌മെന്റിന്റെ കെടുകാര്യസ്ഥത പ്രതിസന്ധിയുടെ രൂക്ഷത വര്‍ധിക്കാന്‍ ഇടയാക്കിയെന്നായിരുന്നു കുറ്റപ്പെടുത്തല്‍.