തിരുവനന്തപുരം: മാദ്ധ്യമ പ്രവർത്തകർക്കെതിരായ കള്ളക്കേസുകളില്‍ പ്രതിഷേധിച്ചും വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചും സംസ്ഥാനത്തെ മാദ്ധ്യമ പ്രവര്‍ത്തകര്‍ ഇന്ന് സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തും. രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ നിന്നും രാവിലെ 11 മണിക്കാണ് മാർച്ച് തുടങ്ങുക. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ഉദ്ഘാടനം ചെയ്യും. വിവിധ ട്രേഡ് യൂണിയൻ നേതാക്കൾ മാർച്ചിനെ അഭിസംബോധന ചെയ്യും.
കഴിഞ്ഞ കാലങ്ങളില്‍ സര്‍ക്കാര്‍ സമ്മര്‍ദത്തെ തുടര്‍ന്ന് മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ എടുത്ത കള്ളക്കേസുകള്‍ പിന്‍വലിക്കുക. മാദ്ധ്യമ പ്രവര്‍ത്തകരുടെ സെക്രട്ടറിയറ്റ് പ്രവേശനം പുന:സ്ഥാപിക്കുക. നിയമസഭാ ചോദ്യോത്തരവേള ചിത്രീകരിക്കാന്‍ പത്ര-ദൃശ്യ മാദ്ധ്യമങ്ങള്‍ക്ക് ഉണ്ടായിരുന്ന അനുമതി തിരികൊണ്ടുവരിക എന്നതൊക്കെയാണ് പ്രാദമിക ആവശ്യങ്ങള്‍.
ഇതിനോടൊപ്പം ബജറ്റില്‍ പ്രഖ്യാപിച്ച ആയിരം രൂപ പെന്‍ഷന്‍ വര്‍ദ്ധന പൂര്‍ണമായും നടപ്പാക്കുക. നിര്‍ത്തലാക്കിയ മാദ്ധ്യമപ്രവര്‍ത്തക പെന്‍ഷന്‍ സെക്ഷന്‍ പുനസ്ഥാപിക്കുക. കരാര്‍ ജീവനക്കാരെയും ന്യൂസ് വീഡിയോ എഡിറ്റര്‍മാരെയും പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തുക എന്നിവയാണ് മറ്റ് ആവശ്യങ്ങള്‍.