പാലക്കാട്: ചെർപ്പുളശ്ശേരിയിൽ പെട്രോൾ പമ്പ് ജീവനക്കാരന് ക്രൂരമർദ്ദനം. ബൈക്കിൽ പെട്രോൾ നിറച്ചതിന് ശേഷം പണം ഫോൺ പെ വഴി അയച്ചതിനെ ചൊല്ലിയുള്ള തർക്കമാണ് മർദ്ദനത്തിലേക്ക് കലാശിച്ചത്. കണ്ടാലറിയുന്ന എട്ട് പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം വൈകിട്ട് 5 മണിക്കാണ് ഒരു സംഘം പട്ടാമ്പി റോഡ് മഞ്ചക്കല്ലിലെ ഭാരത് പെട്രോളിയം പമ്പിലെ ജീവനക്കാരൻ നെല്ലായ പേങ്ങാട്ടിരി സ്വദേശി അഷ്റഫിനെ മർദ്ദിച്ചത്. പരിക്കേറ്റ അഷ്റഫിനെ ചെർപ്പുളശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഫോൺവഴി നൽകിയ പണം പരിശോധിക്കണമെന്ന് ജീവനക്കാരൻ പറഞ്ഞതിനെ തുടർന്നാണ് ആക്രമണമുണ്ടായത്. ജീവനക്കാരനും വന്നവരും തമ്മിൽ ചെറിയ വാക്കുതർക്കം ഉണ്ടാവുകയും അവർ പിരിഞ്ഞു പോവുകയും ചെയ്തു. എന്നാൽ സംഭവത്തിനു ശേഷം ഒരു കൂട്ടമാളുകൾ വന്ന് ആക്രമണം നടത്തുകയായിരുന്നു. നിലവിൽ 8 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. ദൃശ്യങ്ങൾ പരിശോധിച്ച ശേഷം ആവശ്യമെങ്കിൽ കൂടുതൽ പേർക്കെതിരെ കേസെടുക്കുമെന്ന് ചെർപ്പുളശ്ശേരി പോലീസ് അറിയിച്ചു.

