തിരുവനന്തപുരം: കെഎസ്ആർടിസിയിൽ വീണ്ടും പ്രതിസന്ധി രൂക്ഷമാകുന്നു. ശമ്പള വിതരണവുമായി ബന്ധപ്പെട്ട് തൊഴിലാളി യൂണിയനുകൾ വീണ്ടും അനിശ്ചിതകാല സമരം പ്രഖ്യാപിച്ചു. തിങ്കളാഴ്‍ച മുതൽ കെഎസ്ആർടിസി ചീഫ് ഓഫീസിന് മുന്നിൽ തൊഴിലാളി യൂണിയനുകൾ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. അന്ന് മുതൽ തന്നെ രാപ്പകൽ സമരം ഐഎൻടിയുസിയും പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, സമരം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, സമരമല്ലാതെ മറ്റ് മാർഗങ്ങളില്ലെന്ന് ബിഎംഎസും പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്നലെ ശമ്പള പ്രതിസന്ധി ചർച്ചചെയ്യാൻ മാനേജ്മെന്റ് യോഗം വിളിച്ചിരുന്നു. എന്നാൽ തൊഴിലാളി സംഘടനകൾ ബഹിഷ്കരിച്ചു. ഈ മാസം ഇരുപതാം തീയതിക്ക് മുമ്പ് ശമ്പളം പ്രതീക്ഷിക്കേണ്ടെന്ന നിലപാട് മാനേജ്മെന്റ് അറിയിച്ചതിനെ തുടർന്നാണ് യൂണിയനുകൾ യോഗം ബഹിഷ്കരിച്ചത്.
മാനേജമെന്റിന്റെ പിടിപ്പുകേടാണ് ഈ പ്രതിസന്ധികൾക്ക് കാരണമെന്നും യൂണിയൻ നേതാക്കൾ വ്യക്തമാക്കി. എന്നാൽ നയപരിപാടികളിൽ വിട്ടുവീഴ്ചയ്ക്കില്ലെന്നും അഴിമതി ആരോപണം ഉന്നയിച്ചവർ തന്നെ തെളിയിക്കട്ടേയെന്നും സിഎംഡി ബിജു പ്രഭാകർ പ്രതികരിച്ചു.

