60 മത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് നാളെ തിരിതെളിയും. നാല് ദിവസങ്ങളിലായി 28 വേദികളിലാണ് മത്സരങ്ങള്‍ നടക്കുക. നാളെ രാവിലെ ഒമ്പത് മണിക്ക് ജനറല്‍ എഡ്യുക്കേഷന്‍ ഡയറക്ടര്‍ കെ ജീവന്‍ ബാബു കലോത്സവ നഗരിയില്‍ പതാക ഉയര്‍ത്തും തുടർന്ന് നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ കലോത്സവം ഉദ്ഘാടനം ചെയ്യുന്നതോടെ കലോത്സവമാരംഭിക്കും.
ആദ്യദിനം തന്നെ 2700 വിദ്യാര്‍ത്ഥികളാണ് വേദിയിലെത്തുക. ആകെ 28 വേദികളിലായി 239 ഇനങ്ങളാണ് അരങ്ങിലെത്തുക. പന്ത്രണ്ടായിരത്തോളം കലാ പ്രതിഭകളും 239 ഇനങ്ങളിലായി മാറ്റുരക്കും. പ്രധാന വേദിയുള്‍പ്പടെയുള്ള എല്ലാ വേദികളുടെയും നിര്‍മാണം പൂര്‍ത്തിയായി. അവസാനവട്ട മിനുക്ക് പണികള്‍ മാത്രമാണ് ഇനി ബാക്കിയുള്ളത്. വേദികളുടെ ഔദ്യോഗിക കൈമാറ്റം ഇന്ന് വൈകിട്ട് നടക്കും.

