തിരുവനന്തപുരം: സിബിഐ അന്വേഷണത്തിന് വിലക്കേർപ്പെടുത്തി കേരള സർക്കാർ. സിബിഐക്ക് സ്വന്തം നിലക്ക് അന്വേഷണം നടത്താനുണ്ടായിരുന്ന അനുമതി പിൻവലിക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമുണ്ടായത്.
സിബിഐ അടക്കമുള്ള കേന്ദ്ര ഏജൻസികളുടെ പ്രവർത്തനത്തിൽ പക്ഷപാതിത്വമുണ്ടെന്നും രാഷ്ട്രീയപ്രേരിതമാണെന്നുമുള്ള ആരോപണങ്ങൾ നേരത്തെ സർക്കാരും സി.പി.എമ്മും ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ ആണ് സിബിഐ നേരിട്ട് കേസെടുക്കുന്നതിന് വിലക്കേർപ്പെടുത്താൻ സിപിഎം പോളിറ്റ് ബ്യൂറോ തീരുമാനമെടുത്തത്.
സിബിഐ അന്വേഷണത്തിനുള്ള പൊതുസമ്മതം എടുത്തു കളയുന്നതിന് സർക്കാരിന് ഉത്തരവ് ഇറക്കാമെന്നായിരുന്നു പാർട്ടിയുടെ ധാരണ. മഹാരാഷ്ട്ര, ഛത്തിസ്ഗഢ്, രാജസ്ഥാൻ സംസ്ഥാനങ്ങൾ ഇതിനകം തന്നെ സിബിഐ അന്വേഷണത്തിനുള്ള പൊതു സമ്മതം എടുത്തു കളഞ്ഞിട്ടുണ്ട്.