തിരുവനന്തപുരം : വേളിയിലെ ഇംഗ്ലീഷ് ഇൻഡ്യ ക്ലേ ലിമിറ്റഡ്’ അടച്ചു പൂട്ടികൊണ്ട് അധികൃതർ നോട്ടീസ് പതിച്ചു. ഇന്നലെ രാത്രി ആണ് കമ്പനി അടച്ചുപൂട്ടി കൊണ്ട് നോട്ടീസ് പതിച്ചത്. എന്നാൽ, പല ജീവനക്കാരും ഇതറിഞ്ഞിരുന്നില്ല. ഇന്ന് രാവിലെ കമ്പിനിയിൽ എത്തിയപ്പോഴാണ് പലരും വിവരം അറിയുന്നത് തന്നെ.
കഴിഞ്ഞ രണ്ടര വർഷമായി ഫാക്ടറി നഷ്ടത്തിലാണ്. സഞ്ചിത നഷ്ടം ക്രമാതീതമായി കൂടി വരികയാണെന്നും അതുകൊണ്ട് തന്നെ നിലവിൽ കമ്പനി മുന്നോട്ട് നടത്തികൊണ്ട് പോകാൻ സാധിക്കില്ലെന്നുമാണ് അധികൃതർ നൽകുന്ന വിശദീകരണം. ഫാക്ടറി പ്രവർത്തനം നിർത്തിവെച്ചിരിക്കുന്ന കാലത്തേക്ക് തൊഴിലാളികൾക്ക് ശമ്പളത്തിനും മറ്റ് ആനുകൂല്യങ്ങൾക്കും അർഹത ഉണ്ടായിരിക്കുന്നതല്ലെന്നും നോട്ടീസിൽ വ്യക്തമാക്കുന്നു .
എന്നാൽ , ഇത് ശമ്പള പരിഷ്കരണം നടപ്പാക്കാതിരിക്കാനുള്ള നടപടിയാണെന്നാണ് ജീവനക്കാർ ആരോപിക്കുന്നത്. കഴിഞ്ഞ മൂന്ന് വർഷമായി തങ്ങൾക്ക് ശമ്പളം വർധിപ്പിച്ചിട്ടില്ലെന്ന് ജീവനക്കാർ ആരോപിക്കുന്നു. ഇന്ന് ( 10. 08. 2020 ) ബോണസ് നൽകേണ്ട തീയതി ആയതിനാലാണ് കമ്പനിയുടെ ഭാഗത്ത് നിന്ന് ഇത്തരത്തിലുള്ള നടപടിയെന്നും യാതൊരുവിധ മുന്നറിയിപ്പും കൂടാതെയാണ് ഫാക്ടറി അടച്ചതെന്നും ജീവനക്കാർ ആരോപിച്ചു. ശമ്പളം വർധിപ്പിച്ച് നൽകാത്തതിനെ തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി തൊഴിലാളികൾ സമരം നടത്തുകയാണ്.