ദില്ലിയിലെ സ്കൂളുകളിൽ ഉണ്ടായ ബോംബ് ഭീഷണിക്ക് പിന്നിൽ ഐഎസ്ഐ ആസൂത്രണമെന്ന് റിപ്പോർട്ട്. ഇത് സംബന്ധിച്ച വിവരങ്ങൾ ദില്ലി പൊലീസിന് ലഭിച്ചുവെന്നാണ് റിപ്പോർട്ട്. റഷ്യൻ ഐപി അഡ്രസിൽ നിന്ന് വന്ന സന്ദേശത്തിന് പിന്നിൽ ഐഎസ്ഐ ബന്ധമുള്ളവർ ഉണ്ടെന്നാണ് വിവരം. ഐപിസി 120 ബി, 506, അടക്കമുള്ള വകുപ്പുകൾ ചുമത്തി ദില്ലി പൊലീസ് സ്പെഷ്യൽ സെൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുകയാണ്.
അതേസമയം, ഇന്നലെ പുലർച്ചെ നാലോടെയാണ് സ്കൂളുകളുടെ ഔദ്യോഗിക ഇമെയിൽ ഐഡിയിൽ ഭീഷണി സന്ദേശം ലഭിച്ചത്. മയൂര്‍ വിഹാര്‍, ദ്വാരക, നോയിഡ എന്നിവിടങ്ങളിലെ സ്കൂളുകളിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. മയൂർ വിഹാറിലെ മദർ മേരി, സാകേതിലെ അമിറ്റി, ദ്വാരകയിലെ ദില്ലി പബ്ലിക് സ്കൂൾ, ചാണക്യപുരി സൻസ്കൃതി സ്കൂൾ, നോയിഡയിലെ സ്കൂളുകള്‍ എന്നിവിടങ്ങളിലേക്കാണ് ഇ–മെയില്‍ വഴി ഭീഷണി സന്ദേശമെത്തിയത്.