സ്ത്രീ സുരക്ഷയ്ക്കായി ആന്ധ്ര മോഡൽ നിയമ ഭേദഗതി കേരളത്തിലും നടപ്പിലാക്കുമെന്ന് അറിയിച്ച് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ. നിലവിൽ കേരളത്തിൽ നിയമത്തിന്റെ അഭാവമില്ലന്നും നിയമങ്ങൾ നടപ്പിലാക്കുന്നതിൽ വരുന്ന കാലതാമസമാണ് പരിഹരിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.
ആന്ധ്രയിലെ നിയമ ഭേദഗതിയെക്കുറിച്ച് പഠിച്ചു വരികയാണെന്നും നിലവിൽ നിയമങ്ങളുടെ അഭാവം കേരളത്തിൽ ഇല്ലെന്നും നിയമങ്ങൾ കടുത്തതാണെന്നും, നിയമങ്ങൾ പ്രാവർത്തികമാക്കുന്നതിൽ കാലതാമസം വരുന്നുണ്ടെന്നും ഇത് പരിഹരിക്കേണ്ടതാണെന്നും മന്ത്രി കെ കെ ശൈലജ പറഞ്ഞു. ഇൻഡ്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ സ്ത്രീകൾക്കെതിരെയുള്ള കുറ്റ കൃത്യങ്ങൾ കുറവാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
ആന്ധ്രയിൽ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കായി ബലാത്സംഗ കേസുകളിൽ 21 ദിവസത്തിനുള്ളിൽ വധ ശിക്ഷ അടക്കമുള്ള കടുത്ത ശിക്ഷ ഉറപ്പാക്കികൊണ്ട് മന്ത്രി സഭ പുതിയ നിയമത്തിന് അംഗീകാരം നൽകിയിരുന്നു. സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾക്കെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് നിയമ ഭേദഗതിയ്ക്കായി ആന്ധ്ര സർക്കാർ തയ്യാറായത്.