കൊച്ചി: ആലുവയിൽ നിന്ന് ആറ് വയസുകാരിയെ തട്ടികൊണ്ടുപോയ കേസിൽ ചോദ്യം ചെയ്യലിനോട് സഹകരിക്കാതെ പ്രതി അഫ്‌സാഖ് ആലം. കുട്ടിയെ കൊണ്ടുപോയി ഫ്രൂട്ടി നൽകിയെന്നും പിന്നീട കാണാതായെന്നും കൂടുതൽ കാര്യങ്ങൾ ഓർമയില്ലെന്നുമാണ് പ്രതി പോലീസിനോട് പറയുന്നത്. എന്നാൽ
പ്രതിയുടെ മൊഴി പോലീസ് വിശ്വാസത്തിലെടുതിട്ടില്ല. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രികരിച്ച് അന്വേഷണം
പുരോഗമിക്കുകയാണ്.
ആലുവ കെഎസ്ആർടിസി ഗാരേജിന് സമീപത്തെ മുക്കാട്ട് പ്ലാസയിൽ താമസിക്കുന്ന ബിഹാർ സ്വദേശികളുടെ മകളെയാണ് ഇന്നലെ വൈകിട്ട് 3.30 മുതൽ കാണാതായത്. മഞ്ജയ് കുമാറിന്റെയും നീതു കുമാരിയുടെയും മകൾ ചാന്ദ്നി കുമാരിയെയാണ് വീടിനുമുകളിൽ താമസിക്കുന്ന ബീഹാർ സ്വദേശി തട്ടിക്കൊണ്ടുപോയതായി സംശയമുയർന്നത്. തായിക്കാട്ടുകര യുപി സ്കൂളിലെ ഒന്നാംക്ലാസ് വിദ്യാർത്ഥിനിയാണ് ചാന്ദ്നി. അഫ്‌സാഖ് ആലമിനൊപ്പം പെൺകുട്ടി ഗാരേജ് ബസ് സ്റ്റോപ്പിലേക്ക് നടന്നുപോകുന്ന സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചിരുന്നു. തുടർന്ന് ഇയാളെ വെള്ളി രാത്രി 11ന് ആലുവ തോട്ടയ്ക്കാട്ടുകരയിൽ നിന്ന് ആലുവ ഈസ്റ്റ് പോലീസ് കസ്‌റ്റഡിയിലെടുത്തു.
പോലീസ് രാത്രി വൈകിയും ഇയാളെ ചോദ്യം ചെയ്തു. എന്നാൽ, കുട്ടിയെ കണ്ടെത്താനായിട്ടില്ല. പ്രതി മദ്യലഹരിയാണെന്നാണ് വിവരം. ബിഹാറുകാരായ ദമ്പതികൾ നാലുവർഷമായി ഇവിടെ താമസിക്കുകയാണ്. ഇവർക്ക് മൂന്ന് മക്കൾകൂടിയുണ്ട്. ഏറ്റവും ഇളയ കുട്ടിയെയാണ് കാണാതായത്. ദമ്പതികൾ താമസിക്കുന്ന വീടിന്റെ മുകൾ നിലയിൽ രണ്ടു ദിവസം മുമ്പാണ് പ്രതി താമസത്തിനെത്തിയത്. സംഭവത്തിന് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും പോലീസ് സംശയിക്കുന്നു.