ചെന്നൈയിൽ നിന്നും 10 അംഗ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയ റാപ്പ് ഗായകൻ ദേവാനന്ദിനെ കണ്ടെത്തി. പുതുക്കോട്ടയിൽ നിന്നും കാർ തടഞ്ഞാണ് പൊലീസ് ഗായകനെ രക്ഷപ്പെടുത്തിയത്. കൃത്യം നടത്തിയ പത്തംഗ സംഘത്തിൽ ആറുപേർക്കായി തിരച്ചിൽ തുടരുകയാണെന്ന് പോലീസ് അധികൃതർ അറിയിച്ചു.
ലോക സംഗീത ദിനത്തിന്റെ ഭാഗമായി ചെന്നൈ നുംഗബാക്കത്ത് നടന്ന ചടങ്ങിൽ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് കത്തി ചൂണ്ടി കാട്ടി ഭീഷണിപ്പെടുത്തി ദേവാന്ദിനെ ഒരു സംഘം തട്ടിക്കൊണ്ടു പോയത്.
മധുര സ്വദേശിയായ ദേവ് ആനന്ദിന്റെ സഹോദരൻ ചിരഞ്ജീവി പലരിൽ നിന്നായി രണ്ടര കോടി രൂപയോളം വാങ്ങിയിരുന്നു. ഈ കടം തിരികെ കൊടുത്തിരുന്നില്ല. ഈ സംഘമാണ് പണം തിരികെ ലഭിക്കുന്നതിനായി ദേവാനന്ദനെ തട്ടിക്കൊണ്ട് പോയതെന്ന നിഗമനത്തിലായിരുന്നു പൊലീസ്. പ്രതികളിൽ ചിലരെ കണ്ടെത്തിയതോടെ അന്വേഷണം വ്യാപിപ്പിക്കാനൊരുങ്ങുകയാണ് പൊലീസ്.