തിരുവനന്തപുരം: സംസ്ഥാനത്ത് 5681.93 കോടിയുടെ 64 പദ്ധതികൾക്ക് കൂടി കിഫ്ബി അനുമതി നൽകി. ഇതിൽ 3414 കോടി രൂപ സ്ഥലമേറ്റെടുക്കൽ അടക്കം 36 റോഡ് വികസന പദ്ധതികൾക്കാണ്. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ബോർഡ് യോഗമാണ് പദ്ധതികൾക്ക് ധനാനുമതി നൽകിയത്. കോസ്റ്റൽ ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ വകുപ്പിനു കീഴിൽ കൊച്ചിയിലെ ചിലവന്നൂർ ബണ്ട് റോഡ് പാലത്തിന് 32.17 കോടിയും എളംകുളം സ്വിവറേജ് പ്ലാന്റിന് 341.97 കോടിയുടെ പദ്ധതിക്കും അംഗീകാരം നൽകി.
ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിൽ ഒമ്പത് പദ്ധതികൾക്ക് 600.48 കോടിയും ജലവിഭവ വകുപ്പിനു കീഴിലുള്ള 467.32 കോടിയുടെ മൂന്നു പദ്ധതികൾക്കും തദ്ദേശ വകുപ്പിനു കീഴിൽ 42.04 കോടിയുടെ രണ്ടു പദ്ധതികൾക്കും അംഗീകാരമായി. പത്തനംതിട്ടയിലെ ഇൻഡോർ സ്റ്റേഡിയത്തിന് 47.93 കോടി അനുവദിച്ചു. എട്ട് സ്കൂളുകളുടെ നവീകരണത്തിന് 31.11 കോടിയും മൃഗസംരക്ഷണ വകുപ്പിനു കീഴിൽ ട്രാൻസ്ലേഷണൽ റിസർച് സെന്ററിനുവേണ്ടി 10.24 കോടിയുടേയും അനുമതി നൽകി.