തിരുവനന്തപുരം: നിലമേലിൽ വിസ്മയ സ്ത്രീധനപീഡന കേസിലെ പ്രതി കിരണ്‍ കുമാറിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. കൊല്ലത്ത് നിന്നും രാവിലെയാണ് കിരണ്‍ കുമാറിനെ പൂജപ്പുരയിലെത്തിച്ചത്. എന്തെങ്കിലും പറയാനുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മൗനമായിരുന്നു കിരണ്‍ നൽകിയ മറുപടി. പ്രതിയെ ജയിലിലേക്ക് കൊണ്ട് പോകാൻ കിരണിനൊപ്പം പൊലീസിന്റെ വലിയ സന്നാഹമാണ് ഉണ്ടായിരുന്നത്.
11 മാസങ്ങൾക്ക് ശേഷം രണ്ട് ദിവസങ്ങൾക്ക് മുന്നേ കിരൺ കുറ്റക്കാരനാണെന്ന് തെളിയുകയും ഇന്നലെ കോടതി കിരണിന് 10 വർഷത്തെ കഠിന തടവും പന്ത്രണ്ടര ലക്ഷം രൂപ പിഴയും ജഡ്ജി സുജിത് പി.എന്‍ ശിക്ഷയായി വിധിച്ചിരുന്നു. ഓരോ വകുപ്പിനും വെവ്വേറെ ശിക്ഷ വീതം 25 വര്‍ഷമാണ് കോടതി തടവിന് വിധിച്ചത്. എന്നാല്‍ ഒരുമിച്ച് 10 വര്‍ഷം ശിക്ഷ അനുഭവിച്ചാല്‍ മതിയെന്ന് കോടതി വ്യക്തമാക്കി.
കോടതിയിൽ എന്താണ് പറയാൻ ഉള്ളതെന്ന് ചോദിച്ചപ്പോൾ വീട്ടില്‍ വൃദ്ധരായ മാതാപിതാക്കളുണ്ടെന്നും ശിക്ഷയില്‍ ഇളവ് വേണമെന്നും ആവശ്യപ്പെട്ടിരുന്നു. അച്ഛന് ഓര്‍മ്മക്കുറവും അമ്മയ്ക്ക് പ്രമേഹവുമുണ്ട്. അവരെ സംരക്ഷിക്കാന്‍ താനേയുള്ളൂ. തെറ്റ് ചെയ്തിട്ടില്ലെന്നും പ്രായമായ പിതാവിന് അപകടം പറ്റാന്‍ സാധ്യതയുണ്ടെന്നുമാണ് പറഞ്ഞത്.

