കൊച്ചി : കൊച്ചി മെട്രോ തൂണിന്‍റെ പുറത്ത് കണ്ടെത്തിയ വിള്ളലിൽ ആശങ്ക വേണ്ടെന്ന് കെഎംആർഎൽ അറിയിച്ചു.മെട്രോ തൂണിന് അറ്റകുറ്റപ്പണികളുടെ ആവശ്യം ഇല്ലെന്നും ബലക്ഷയമില്ലെന്നും മെട്രോ കമ്പനിവ്യക്തമാക്കി.തൂണിനുണ്ടായ തകരാർ ഒരാഴ്ചയ്ക്കകം പൂർണ്ണമായി പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും കമ്പനി അറിയിച്ചു.ആലുവ ബൈപ്പാസിൽ പില്ലർ നമ്പർ 44 ലാണ് വിള്ളൽ. ഈ വിള്ളൽ തൂണിന്റെ ഏറ്റവും പുറത്തുള്ള പാളി മാത്രമാണെന്നും തൂണിന്‍റെ ബലത്തെ യാതൊരു തരത്തിലും ബാധിക്കില്ലെന്നും മെട്രോ എഞ്ചിനീയറിംഗ് വിഭാഗം കണ്ടെത്തി.പത്തടിപ്പാലത്തെ തൂണിന്‍റെ പ്രശ്നങ്ങൾ ചർച്ചയായ പശ്ചാത്തലത്തിൽ നാട്ടുകാരാണ് ഇക്കാര്യം മെട്രോ കമ്പനിയെ അറിയിച്ചത്. നാല് മാസങ്ങൾക്ക് മുൻപെ മെട്രോയുടെ ഓപ്പറേഷണൽ വിഭാഗവും ഇക്കാര്യം ശ്രദ്ധിച്ചിരുന്നു.
ഇവിടെ മെട്രോയുടെ നിർമ്മാണം നടത്തിയത് ഡിഎംആർസിയാണെങ്കിലും കരാർ തീർന്നതോടെ കെഎംആർഎൽ ആണ് പരിശോധനയും അറ്റകുറ്റ പണികളും നടത്തുന്നത്. 44 നമ്പർ പില്ലറിൽ യാതൊരു അറ്റകുറ്റപ്പണിയുടെയും ആവശ്യമില്ലെന്നാണ് മെട്രോ കമ്പനി വിശദീകരിക്കുന്നത്. ഇതേ റൂട്ടിൽ പത്തടിപ്പാലത്തെ 347 നമ്പർ തൂണിന് കഴിഞ്ഞ മാർച്ച് മാസത്തിൽ തകരാർ കണ്ടെത്തിയിരുന്നു. സർവ്വീസുകളുടെ വേഗത കുറച്ച് മാസങ്ങളെടുത്താണ് തൂണിന്‍റെ ബലക്ഷം പരിഹരിച്ചത്.ഇത് ദിവസങ്ങൾക്കകം പഴയപടിയാകുമെന്ന് കെഎംആർഎൽ അറിയിച്ചതിന് പിന്നാലെയാണ് ആലുവയിൽ നിന്നുള്ള വിള്ളൽ ചർച്ചയായത്.