ടെഹ്റാന്‍: ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിനെതിരെ മൂന്ന് പേർക്ക് കൂടി വധ ശിക്ഷ വിധിച്ച് ഇറാൻ. പ്രക്ഷോഭകാരികള്‍ ദൈവത്തിനെതിരായ യുദ്ധമാണ് നടത്തിയതെന്നാണ് സര്‍ക്കാര്‍ നിലപാട്.ഇത് മതഭരണകൂടത്തെ സംബന്ധിച്ച് ഏറ്റവും വലിയ കുറ്റമായി കരുതുന്നു. ഇതിനെ തുടര്‍ന്ന് രണ്ട് പേരെ കഴിഞ്ഞ ശനിയാഴ്ച തൂക്കിക്കൊന്നിരുന്നു. എന്നാല്‍, വധ ശിക്ഷയില്‍ പ്രതിഷേധിച്ച് ജനങ്ങള്‍ ജയിലിന് മുന്നില്‍ തടിച്ച് കൂടി പ്രതിഷേധിച്ചു. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 13 ന് തലസ്ഥാനമായ ടെഹ്റാനിലെത്തിയ കുര്‍ദ് വംശജയായ 22 കാരി മഹ്സ അമിനിയെ ശരിയായ രീതിയിൽ ഹിജാബ് ധരിച്ചില്ലെന്ന് ആരോപിച്ച് മതകാര്യ പൊലീസ് അറസ്റ്റ് ചെയ്യുകയും പൊലീസിന്‍റെ കൂരമായ മര്‍ദ്ദനത്തെ തുടര്‍ന്ന മഹ്സ അമിനി ദിവസങ്ങള്‍ക്കുള്ളില്‍ മരിക്കുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെ രാജ്യമൊട്ടാകെ മതകാര്യ പോലീസിനും സര്‍ക്കാരിനുമെതിരെ അതിശക്തമായ പ്രക്ഷോഭമായിരുന്നു അരങ്ങേറിയത്. ഏതാണ്ട് 1000 നും 1500 റിനും ഇടയില്‍ ആളുകള്‍ പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ടെന്നാണ് കണക്ക്. ഇതില്‍ 500 ഓളം പോലീസുകാരും കുട്ടികളും ഉള്‍പ്പെടുന്നു. കലാപകാരികള്‍ ഇറാന്‍റെ പരമോന്നത നേതാവായ അയത്തുള്ള റുഹോല്ല ഖൊമേനി ജനിച്ച തറവാട് വീടിന് തീയിടുന്നത് വരെ കാര്യങ്ങള്‍ വഷളായിരുന്നു. ലോകമൊട്ടാകെ ഇറാനിലെ പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിക്കപ്പെട്ടെങ്കിലും ഇറാനിലെ മതഭരണകൂടം പ്രക്ഷോഭകരികളെ അടിച്ചമര്‍ത്താനായിരുന്നു ശ്രമിച്ചത്.ഇതുവരെയായി ഏതാണ്ട് പത്തോളം പേരെ സര്‍ക്കാര്‍ പ്രക്ഷോഭവുമായി തൂക്കിലേറ്റിയിട്ടുണ്ട്.