കൊച്ചി: വാഹനാപകടത്തില്‍പ്പെട്ട യുവാവിന് മസ്തിഷ്‌ക മരണം സംഭവിച്ചെന്ന റിപ്പോര്‍ട്ട് നല്‍കി അവയവങ്ങള്‍ ദാനം ചെയ്തെന്ന കേസില്‍ വിശദീകരണവുമായി കൊച്ചി ലേക് ഷോര്‍ ആശുപത്രി.അപകടത്തില്‍ പരിക്കേറ്റെത്തിച്ച ഉടുമ്പന്‍ചോല സ്വദേശി എബിന് കൃത്യമായ ചികിത്സ നല്‍കിയെന്നും ചട്ടങ്ങള്‍ പാലിച്ചാണ് അവയവദാനം നടത്തിയതെന്നും, പിഴവ് സംഭവിച്ചിട്ടില്ലെന്നും സത്യാവസ്ഥ കോടതിയെയും പൊതുസമൂഹത്തെയും അറിയിക്കുമെന്നുമാണ് ആശുപത്രി അധികൃതരുടെ വാദം.
കൊല്ലം സ്വദേശി ഡോക്ടർ ഗണപതി നൽകിയ ഹർജിയിലാണ് ഹൈകോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. പരാതിയുടെ വസ്തുതകൾ പരിശോധിക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.2009 നവംബര്‍ 29 നാണ് എബിനെ ബൈക്ക് അപകടത്തില്‍പ്പെട്ട് ഗുരുതരാവസ്ഥയില്‍ കോതമംഗലം മാര്‍ ബസേലിയോസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിറ്റേ ദിവസം വിദഗ്ധ ചികിത്സയ്ക്കായി ലേക്‌ഷോര്‍ ആശുപത്രിയിലേക്ക് മാറ്റി. തൊട്ടടുത്ത ദിവസം തന്നെ മസ്തിഷ്‌ക മരണം സംഭവിച്ചെന്ന് വ്യക്തമാക്കി ഡോക്ടര്‍മാര്‍ അവയവദാനം നടത്തുകയായിരുന്നു. സംഭവത്തില്‍ ദൂരൂഹത ആരോപിച്ചാണു കൊല്ലം സ്വദേശിയായ ഡോ. ഗണപതി എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്.