ദില്ലി: പ്രതിമാസ റേഡിയോ പരിപാടിയായ ‘മൻ കി ബാത്തിന്റെ’ 102-ാം പതിപ്പിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. അമേരിക്കൻ സന്ദർശനത്തെത്തുടർന്ന് ഷെഡ്യൂൾ ചെയ്തതിലും ഒരാഴ്ച മുമ്പാണ് ഇത്തവണ മൻ കീ ബാത്ത് നടക്കുന്നതെന്ന് പറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രി പരിപാടി ആരംഭിച്ചത്.
“നിങ്ങൾക്കെല്ലാവർക്കും അറിയാം, അടുത്ത ആഴ്ച ഞാൻ അമേരിക്കയിലായിരിക്കും, അവിടെ നല്ല തിരക്കിലായിരിക്കും, അതുകൊണ്ടുതന്നെ, അവിടെ പോകുന്നതിന് മുമ്പ്, എനിക്ക് നിങ്ങളോട് സംസാരിക്കണമെന്ന് ഞാൻ കരുതി,” മോദി പറഞ്ഞു
ബിപോർജോയ് ചുഴലിക്കാറ്റിന്റെ അനന്തരഫലങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു, “ബിപോർജോയ് ചുഴലിക്കാറ്റ് കച്ചിൽ വളരെയധികം നാശം വിതച്ചു, എന്നാൽ ഇത്രയും അപകടകരമായ ചുഴലിക്കാറ്റിനെ കച്ചിലെ ജനങ്ങൾ നേരിട്ട ധൈര്യവും തയ്യാറെടുപ്പും സമാനതകളില്ലാത്തതാണ്.” ബിപോർജോയ് ചുഴലിക്കാറ്റ് പോലുള്ള ഏറ്റവും കഠിനവും വലുതുമായ വെല്ലുവിളികളെ അതിജീവിക്കാൻ ഇന്ത്യക്കാരുടെ ഈ മനോഭാവം അവരെ സഹായിക്കുമെന്ന് ഇന്ത്യയിലെ ജനങ്ങളുടെ കൂട്ടായ മനോഭാവത്തെ പ്രശംസിച്ച് പ്രധാനമന്ത്രി പറഞ്ഞു. ഛത്രപതി ശിവാജിയെ അനുസ്മരിച്ച പ്രധാനമന്ത്രി അദ്ദേഹത്തിന്റെ മാനേജ്‌മെന്റിൽ നിന്നും നേതൃപാടവത്തിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ടെന്നും പറഞ്ഞു.
പ്രതിമാസ റേഡിയോ പരിപാടിയുടെ നൂറാം എപ്പിസോഡ് ഏപ്രിൽ 30-ന് ആഗോള പ്രക്ഷേപണം നടത്തിയിരുന്നു. ന്യൂയോർക്കിലെ ഐക്യരാഷ്ട്ര സഭാ ആസ്ഥാനത്ത് തത്സമയം സംപ്രേക്ഷണം ചെയ്ത നൂറാമത്തെ എപ്പിസോഡ് ചരിത്ര നിമിഷമായിരുന്നു.