തൊടുപുഴ:പ്രശസ്ത നാടക-ചലച്ചിത്ര നടൻ പൂജപ്പുര രവി അന്തരിച്ചു.86 വയസായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് മറയൂരിൽ മകളുടെ വീട്ടിൽ വച്ചായിരുന്നു അന്ത്യം.നാടക രംഗത്തിലൂടെയാണ് പൂജപ്പുര രവി സിനിമയിലേക്ക് എത്തുന്നത്.എസ്.എല്‍.പുരം സദാനന്ദന്റെ ‘ഒരാള്‍ കൂടി കള്ളനായി’ എന്ന നാടകത്തില്‍ ബീരാന്‍കുഞ്ഞ് എന്ന കഥാപാത്രത്തെ അവതരിച്ചുകൊണ്ടാണ്ടായിരുന്നു അഭിനയരംഗത്തേയ്ക്ക് കടന്നു വന്നത്. അതിനു ശേഷം കലാനിലയം ഡ്രാമാ വിഷന്‍ എന്ന നാടക സംഘത്തിലും സിനിമകളിലും ടെലിവിഷന്‍ സീരിയലുകളിലും പ്രവര്‍ത്തിച്ചു. കലയിലേക്ക് ഇറങ്ങിയതിനു ശേഷം അദ്ദേഹത്തെ പൂജപ്പുര രവി എന്നാണ് വിളിക്കുന്നത്.
വേലുത്തമ്പിദളവയായിരുന്നു ആദ്യ ചിത്രം. 2016ൽ റിലീസ് ചെയ്ത ഗപ്പിയിലാണ് അവസാനമായി അഭിനയിച്ചത്. ഹാസ്യ വേഷങ്ങളിലൂടെയാണ് ശ്രദ്ധേയനാവുന്നത്.ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് വർഷങ്ങളോളമായി സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു. ആറ് മാസം മുൻപാണ് ജന്മനാടായ പൂജപ്പുര വിട്ട് അദ്ദേഹം മകളുടെ വീട്ടിലേക്ക് മാറിയത്.മൂന്നാര്‍ മറയൂരില്‍ മകള്‍ ലക്ഷ്മിയുടെ കുടുംബത്തിനൊപ്പമാണ് അദ്ദേഹം താമസിച്ചത്. പൂജപ്പുരയിലെ വീട്ടില്‍ ഒപ്പമുണ്ടായിരുന്ന മകന്‍ ഹരികുമാര്‍ കുടുംബത്തിനൊപ്പം ഇംഗ്ലണ്ടിലേക്കു പോകുന്നതിനിലാണ് ജനിച്ചു വളര്‍ന്ന നാടും വീടും വിട്ട് അദ്ദേഹം താമസം മാറിയത്.തിരുവനന്തപുരംജില്ലയിലെ പൂജപ്പുരയില്‍ മാധവന്‍ പിള്ളയുടെയും ഭവാനിയമ്മയുടെയും മകനായാണ് രവീന്ദ്രന്‍ നായര്‍ എന്ന പൂജപ്പുര രവി ജനിച്ചത്. ചിന്നമ്മ മെമ്മോറിയല്‍ ഗേള്‍സ് ഹൈസ്‌കൂള്‍, തിരുമല ഹയര്‍സെക്ക്ന്ററി സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്നായിരുന്നു അദ്ദേഹം വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.