കോഴിക്കോട്: യുവാവിന്റെ മരണത്തിനിടയാക്കിയ കാട്ടുപന്നിയെ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വെടിവെച്ച് കൊന്നു. വെള്ളിയാഴ്ച്ച രാവിലെ പത്തോടെയാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ തോക്ക് ലൈസന്‍സ് ഉള്ള മുക്കം സ്വദേശി സി എം ബാലൻ പന്നിയെ വെടിവെച്ചത്. പന്നിക്ക് ഏകദേശം ഒരു ക്വിന്റെലിന് മുകളിൽ തൂക്കമുണ്ട്.
കാട്ടുപന്നി കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ എതിരേ വന്ന വാനുമായി കൂട്ടിയിടിച്ച് ഇന്നലെ ഒരു യാത്രക്കാരന്‍ മരിച്ചിരുന്നു. തൊണ്ടയാട് ബൈപ്പാസില്‍ വ്യാഴാഴ്ച പുലര്‍ച്ചെ 4.45ഓടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ വാന്‍ പൂര്‍ണമായും തകര്‍ന്നു.
സോളാര്‍ പാനല്‍ വെല്‍ഡിങ് ജോലിയുമായി ബന്ധപ്പെട്ട് തൃശ്ശൂരിലേക്ക് പോകുകയായിരുന്നു മരിച്ച സിദ്ധിഖ് ഉള്‍പ്പെടെയുള്ളവര്‍. സിദ്ധിഖ് വാനിന്റെ മുന്‍സീറ്റിലിരിക്കുകയും അനൂപും ദൃശ്യന്‍ പ്രമോദും പിന്‍സീറ്റില്‍ കിടന്നുറങ്ങുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ സിദ്ധിഖിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സാരമായി പരിക്കേറ്റ സന്നാഫിനെ തീവ്രപരിചരണവിഭാഗത്തിലേക്ക് മാറ്റി.