കോഴിക്കോട്: നാദാപുരത്ത് പോത്തിനോട് കൊടുംക്രൂരത കാട്ടിയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. അറവ് ശാലയിലേക്ക് കൊണ്ടുപോകുന്ന പോത്തിനെ ഓട്ടോറിക്ഷയിൽ കെട്ടിവലിക്കുന്ന ദൃശ്യങ്ങൾ ഇന്നലെ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിനുപിന്നാലെ സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തത്. അറവുശാല ഉടമകളായ ബീരാൻ, ഇസ്മായിൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസമാണ് ഇവർ പോത്തിനെ ഓട്ടോയിൽ കെട്ടി കിലോമീറ്ററുകളോളം വലിച്ചുകൊണ്ടു പോയത്.
നാദാപുരം കുമ്മങ്കോടായിരുന്നു സംഭവം നടന്നത്. കശാപ്പുശാലയിലേക്കുള്ള യാത്രയിൽ ഒരു കിലോ മീറ്ററോളം ദൂരമാണ് പോത്തിനെയാണ് ഓട്ടോയിൽ കെട്ടിവലിച്ച് കൊണ്ടുപോയത്. ഓട്ടോറിക്ഷയിൽ പോത്തിന്റെ കയറ് കെട്ടിയ ശേഷം റോഡിലൂടെ വാഹനത്തിന് പുറകെ പോത്ത് ഓടുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഇതുമായി ബന്ധപ്പെട്ട് ഒരാളെ ഇന്നലെതന്നെ നാദാപുരം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അതിനുപിന്നാലെയാണ് ഒരാൾ കൂടി പിടിയിലായത്.
അതേസമയം കേരളത്തില്‍ മിണ്ടാപ്രാണികളോടുള്ള ക്രൂരത ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുകയാണ്. നായയെ കാറിൽ കെട്ടി റോഡിലൂടെ വലിച്ചിഴച്ചത് ഞെട്ടലോടെയാണ് കേരളം കേട്ടത്. കോട്ടയം അയർക്കുന്നത്താണ് മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവം അന്ന് അരങ്ങേറിയത്. നായയെ കാറിനു പിന്നില്‍ കെട്ടി വലിച്ചിഴച്ചുകൊണ്ട് പോകുന്ന സിസിടിവി ദൃശ്യം ലഭിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ചേന്നാ മറ്റം ഭാഗത്തുനിന്ന് എത്തിയ കാർ താളിക്കല്ല് കവലയിൽ എത്തി അയർക്കുന്നത്തേക്കുള്ള വഴി തിരിഞ്ഞപ്പോഴാണ് കാറിന് പിന്നിൽ കെട്ടിയിട്ട നിലയിൽ നായയെ പ്രദേശവാസികൾ കണ്ടത്. വേഗത്തിൽ പോകുന്ന കാറിന് പിന്നിൽ നായയെ കെട്ടിവലിച്ചു കൊണ്ടു പോകുന്നത് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിരുന്നു.