Thursday, May 16, 2024
spot_img

കോഴിക്കോട് ഒരാൾക്ക് കൂടി നിപ !വൈറസ് ബാധ സ്ഥിരീകരിച്ചത് ആരോഗ്യപ്രവർത്തകന്

കോഴിക്കോട് ഒരാള്‍ക്കുകൂടി നിപ സ്ഥിരീകരിച്ചു. 24 വയസ്സുകാരനായ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ആദ്യം മരിച്ചയാളുടെ സമ്പർക്ക പട്ടികയിലുള്ള ആരോഗ്യ പ്രവർത്തകനാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. രണ്ട് ആരോഗ്യ പ്രവർത്തകർക്കാണ് ലക്ഷണങ്ങളുണ്ടായിരുന്നത്. ഇതിൽ രണ്ടാമത്തെയാളുടെ ഫലം നെഗറ്റീവ് ആണ്. മലപ്പുറം മഞ്ചേരിയിലും തിരുവനന്തപുരത്തും നിപ്പ സംശയിച്ച് രണ്ടു പേരുടെ സ്രവങ്ങൾ പരിശോധനയ്ക്ക് അയച്ചു.

ഇതോടെ മരിച്ച രണ്ടുപേര്‍ ഉള്‍പ്പെടെ നിപയുടെ നാലാം വരവിൽ സംസ്ഥാനത്ത് അഞ്ചുപേര്‍ക്ക് നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. നിപയുടെ പശ്ചാത്തലത്തില്‍ കോഴിക്കോടിനു പുറമേ, കണ്ണൂര്‍, വയനാട്, മലപ്പുറം ജില്ലകളിലും കനത്ത ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ ഒന്‍പത് പഞ്ചായത്തുകളിലെ വിവിധ വാര്‍ഡുകളെ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. മാത്രമല്ല കോഴിക്കോട് പത്ത് ദിവസത്തേക്ക് അതായത് ഈ മാസം 24 വരെ പൊതു പരിപാടികൾക്ക് വിലക്ക് ഏർപ്പെടുത്തി

എന്താണ് നിപ്പാ വൈറസ്? എടുക്കേണ്ട മുൻകരുതലുകൾ എന്തെല്ലാം ?

മൃഗങ്ങളിൽനിന്ന് മൃഗങ്ങളിലേക്കു പടരുന്ന രോഗമാണ് നിപ്പ. വൈറസ് ബാധയുള്ള വവ്വാലുകളിൽനിന്നോ പന്നികളിൽനിന്നോ ഇതു മനുഷ്യരിലേക്കു പകരാം. മനുഷ്യരിൽനിന്നു മനുഷ്യരിലേക്കും നിപ്പ പകരാറുണ്ട്.
രോഗിയുടെ തൊണ്ടയിൽ നിന്നോ മൂക്കിൽ നിന്നോ ഉള്ള സ്രവം, രക്തം, മൂത്രം, തലച്ചോറിലെ സെറിബ്രോ സ്പൈനൽ ഫ്ലൂയിഡ് എന്നിവയിൽനിന്ന് റിയൽ ടൈം പോളിമറൈസ് ചെയിൻ റിയാക്‌ഷൻ (ആർടിപിസിആർ) വഴി വൈറസിനെ വേർതിരിച്ചെടുക്കാം. എലീസ പരിശോധനയിലൂടെയും വൈറസ് സാന്നിധ്യം തിരിച്ചറിയാം.

വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം മനുഷ്യ ശരീരത്തിലെത്തിയാൽ രോഗം സുനിശ്ചിതം . വവ്വാലുകൾ ധാരാളമുള്ള സ്ഥലങ്ങളിൽ കലങ്ങളിൽ ശേഖരിക്കുന്ന കള്ള് ഒഴിവാക്കുക. വവ്വാലുകൾ കടിച്ച ചാമ്പങ്ങ, പേരയ്ക്ക, മാങ്ങ തുടങ്ങിയ ഫലങ്ങൾ കഴിക്കരുത്

∙ രോഗം സ്ഥിരീകരിച്ചാൽ രോഗിയുമായുള്ള സമ്പർക്കത്തിനുശേഷം കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ചു നന്നായി കഴുകുക.
∙ സോപ്പ് / ആൽക്കഹോൾ ഹാൻഡ് റബ്ബുകൾ ഉപയോഗിച്ച് കൈകൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക.
∙ രോഗിയുടെ സാധനങ്ങൾ പ്രത്യേകം സൂക്ഷിക്കുക; വസ്ത്രങ്ങൾ പ്രത്യേകം കഴുകുകയും ഉണക്കുകയും ചെയ്യുക.

ആശുപത്രികളിൽ ശ്രദ്ധിക്കാൻ

∙ രോഗം ഉണ്ടെന്നു സംശയിക്കുന്ന രോഗിയെ പ്രവേശിപ്പിച്ചാൽ ഉടൻ ആരോഗ്യവകുപ്പിനെ അറിയിക്കണം.
·∙ രോഗ ലക്ഷണങ്ങളുമായി വരുന്ന എല്ലാ രോഗികളെയും ഐസലേഷൻ വാർഡിൽ പ്രവേശിപ്പിക്കണം.
∙ ഇത്തരം വാർഡുകളിൽ ആരോഗ്യരക്ഷാ പ്രവർത്തകരുടെ എണ്ണം പരിമിതപ്പെടുത്തണം.
∙ രണ്ടു രോഗികളുടെ കട്ടിലുകൾ തമ്മിൽ ഒരു മീറ്റർ അകലം എങ്കിലും ഉറപ്പാക്കുക.
∙ ശുശ്രൂഷയ്ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങൾ പരമാവധി ഡിസ്പോസബിൾ ആയിരിക്കണം. പുനരുപയോഗം അനിവാര്യമെങ്കിൽ ശരിയായ രീതിയിൽ അണുനശീകരണം നടത്തണം.
∙ രോഗമുണ്ടെന്നു സംശയിക്കുന്ന ആളുകളുമായി ഇടപെടുമ്പോൾ കയ്യുറകളും 95% വരെ രോഗപ്രതിരോധം ഉറപ്പാക്കുന്ന എൻ–95 മാസ്കും ധരിക്കണം.

കേരളത്തിൽ ആദ്യം നിപ്പ റിപ്പോർട്ട് ചെയ്തത് കോഴിക്കോട്ട് 2018 മേയിലായിരുന്നു. അന്ന് വൈറസ് ബാധിച്ച 18 പേരില്‍ 17 പേരും മരണത്തിന് കീഴടങ്ങി. ദക്ഷിണേന്ത്യയിലെ ആദ്യ നിപ വൈറസ് വ്യാപനവും ഇതായിരുന്നു. പിന്നീട് 2019 ജൂണിൽ കൊച്ചിയിലും രോഗബാധ സ്ഥിരീകരിച്ചു. നിപ്പ ബാധിച്ച ഇരുപത്തിമൂന്നുകാരനായ വിദ്യാർത്ഥിയെ ചികിത്സയിലൂടെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാൻ സാധിച്ചു. 2021 ഓഗസ്റ്റ്-സെപ്റ്റംബറില്‍ കോഴിക്കാട്ട് നിപ്പ ബാധ റിപ്പോർട്ട് ചെയ്തിരുന്നു.പാഴൂർ സ്വദേശി മുഹമ്മദ് ഹാഷിം (12) രോഗബാധ മൂലം മരിച്ചു,

നിപ്പ സ്ഥിരീകരിച്ചതോടെ കോഴിക്കോട്ട് കൺട്രോൾ റൂം തുറന്നു. 0495 – 2383100, 0495 – 2383101, 0495 – 2384100, 0495 – 2384101, 0495 – 2386100 എന്നീ നമ്പരുകളിൽ ബന്ധപ്പെടാം.

Related Articles

Latest Articles