കോഴിക്കോട്: ഭീകരാക്രമണക്കേസിലെ പ്രതി ഷാരൂഖ് സെയ്ഫി മേയ് നാലുവരെ റിമാൻഡിൽ തുടരും.
കോഴിക്കോട് ജില്ല സെഷൻസ് കോടതിയാണ് കേസ് പരിഗണിച്ചത്. നിലവിൽ കേസ് ദേശീയ അന്വേഷണ
ഏജൻസിയുടെ കൊച്ചി യൂനിറ്റ് ഏറ്റെടുത്തിട്ടുണ്ട്.
മഹാരാഷ്ട്രയിലെ രത്നഗിരിയിൽ നിന്ന് പിടിയിലായി കോഴിക്കോട്ടെത്തിച്ചതിനു പിന്നാലെ വൈദ്യപരിശോധനക്ക് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച പ്രതിയെ ഏപ്രിൽ ഏഴിന് അവിടെയെത്തി മജിസ്ട്രേറ്റ് 20 വരെ റിമാൻഡ് ചെയ്തിരുന്നു. ഷാരൂഖ് സെയ്ഫി വിയ്യൂർ ജയിലിലാണ് കഴിയുന്നത്.
എലത്തൂർ ട്രെയിൻ തീവെപ്പിലും തീവെപ്പിനിടെ ട്രാക്കിൽ വീണുമരിച്ച മൂന്നു പേരുടെ മരണത്തിൽ പങ്കുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. പ്രതിക്കെതിരെ നിയമവിരുദ്ധ പ്രവർത്തനം തടയൽ നിയമം (യു.എ.പി.എ) 16-ാം വകുപ്പും ചുമത്തി. ഇതേ തുടർന്നാണ് കേസ് ജില്ല സെഷൻസ് കോടതിയിലേക്ക് മാറ്റിയത്.