കോഴിക്കോട് : കോഴിക്കോട് ഭീകരാക്രമണക്കേസ് പ്രതി ഷാരൂഖ് സെയ്ഫിയെ വൈദ്യപരിശോധനയ്ക്ക് എത്തിക്കുന്നതില്‍ പൊലീസിന്റെ സിനിമാ സ്റ്റൈൽ നീക്കം. ആദ്യം പ്രതിയെ പാര്‍പ്പിച്ചിരിക്കുന്ന കോഴിക്കോട് മാലൂര്‍ക്കുന്ന് പൊലീസ് ക്യാംപില്‍ നിന്ന് പുറപ്പെട്ട വാന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ക്യാംപസില്‍ കുറച്ച് ദൂരമെത്തിയശേഷം പിന്നീട് പുറത്തേക്ക് പോയി. പ്രതിയെ ഈ വാഹനത്തിലാകും വൈദ്യപരിശോധനയ്ക്ക് എത്തിക്കുക എന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും വാഹനത്തിൽ ഇയാളുണ്ടായിരുന്നില്ല.
ഇതിന് ശേഷം വൈദ്യപരിശോധനയ്ക്കായി പ്രതിയെ കോഴിക്കോട് മെഡിക്കൽ കോളജിലെ മോർച്ചറിക്കു സമീപത്തുള്ള പോലീസ് സർജന്റെ ഓഫിസിലെത്തിച്ചു. പ്രതിയുടെ മുഖത്തുൾപ്പെടെ പൊളളടക്കമുള്ള പരിക്കുകളുള്ള സാഹചര്യത്തിൽ വൈദ്യപരിശോധന നിർണായകമാണ്.
അതേസമയം ആക്രമണത്തിനുള്ള ആലോചനയും നടത്തിപ്പും താൻ ഒറ്റയ്ക്കാണ് ചെയ്തത് എന്നാണ് ഷാരൂഖിന്റെ മൊഴി. കേരളത്തെക്കുറിച്ചുണ്ടായിരുന്നത് കേട്ടറിവ് മാത്രമാണെന്നും ഇയാൾ പറഞ്ഞു. എന്നാൽ, പോലീസ് ഇത് വിശ്വാസത്തിൽ എടുത്തിട്ടില്ല. ഷാരൂഖിന്റെ മൊഴികള്‍ പലതും ഇയാൾ നേരത്തെ ഉറപ്പിച്ചു വച്ചിരിക്കുന്ന നുണകളാണെന്ന നിഗമനത്തിലാണ് പോലീസ്. ആക്രമണം എന്തിനാണെന്ന ചോദ്യത്തിന് ഇയാൾ കൃത്യമായി ഉത്തരം നൽകിയിട്ടില്ല. തീയിട്ട ശേഷം ഇയാൾ ട്രെയിനില്‍ തിരിച്ചുപോയത് ടിക്കറ്റെടുക്കാതെയായിരുന്നു. ജനറല്‍ കംപാര്‍ട്മെന്‍റില്‍ മുഖം മറച്ചിരുന്നാണ് ഇയാൾ യാത്ര ചെയ്തിരുന്നത്. മറ്റുള്ളവർ ശ്രദ്ധിച്ചപ്പോള്‍ മറ്റു ബോഗികളിലേക്ക് മാറി യാത്ര തുടര്‍ന്നുവെന്നും ഇയാളുടെ മൊഴിയിൽ പറയുന്നു.