കോഴിക്കോട്: ട്രെയിനിൽ നടന്ന ഭീകരാക്രമണക്കേസിൽ അന്വേഷണം കൂടൂതൽ പേരിലേക്ക്. ദില്ലിയിൽ ചോദ്യം ചെയ്യൽ നീളുകളാണ്. കഴിഞ്ഞ ദിവസം അഞ്ച് പേരെ ചോദ്യം ചെയ്തിരുന്നു. മൂന്ന് പേർക്ക് കൂടി
ചോദ്യം ചെയ്യലിന് നോട്ടീസ് നൽകിയതായാണ് പുറത്തു വരുന്ന വിവരം. അതേസമയം അന്വേഷണസംഘം പ്രതി ഷാരൂഖ് സെയ്ഫിയുടെ തിരിച്ചറിയൽ പരേഡ് നടത്തി. സാക്ഷികളെ ഉൾപ്പെടെ കോഴിക്കോട് പോലീസ് ക്യാമ്പിലെത്തിച്ചാണ് തിരിച്ചറിയൽ പരേഡ് നടത്തിയത്. കേസില്‍ സാക്ഷികളിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം ഇന്നലെ മൊഴി രേഖപ്പെടുത്തിയിരുന്നു.
അതേസമയം, ഷാരൂഖ് സെയ്ഫിക്ക് ട്രെയിനിനകത്ത് സഹായം കിട്ടിയെന്ന സംശയം ബലപ്പെടുകയാണ്. ആക്രമണ സമയത്ത് ഇയാൾ ധരിച്ചിരുന്നത് ചുവന്ന ഷർട്ടായിരുന്നു എന്നാണ് ദൃക്സാക്ഷികൾ നൽകിയ മൊഴി. എന്നാൽ കണ്ണൂരിൽ വന്നിറങ്ങുമ്പോൾ ഇയാളുടെ വസ്ത്രം വേറെയായിരുന്നു എന്നതാണ് അന്വേഷണ സംഘം കണ്ടെത്തിയത്. ട്രെയിനിനകത്ത് വെച്ച് ഇയാൾ സ്വമേധയാ വസ്ത്രം മാറിയോ അതോ ആരെങ്കിലും കൊടുത്തതാണോ എന്ന് അറിയാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്.
അതിനിടെ, ഷാരൂഖ് സെയ്ഫിന്‍റെ വേരുകൾ തേടി ദില്ലിക്ക് പുറത്തും കേരളാ പോലീസ് പരിശോധന നടത്തുകയാണ്. ഹരിയാനയിലും നോയിഡയിലും കേരള പോലീസ് സംഘം പരിശോധന നടത്തി. ഷാരൂഖിന്‍റെ ഓൺലൈൻ ബന്ധങ്ങൾ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്. ഷാരൂഖ് വീട് വിട്ട് ഇറങ്ങി പോകുകയായിരുന്നുവെന്നും നിഗമനം. തിരികെ ദില്ലിക്ക് എത്താൻ ഉദ്ദേശമില്ലായിരുന്നുവെന്നും കണ്ടെത്തൽ.

